|അബൂത്വാഹിർ ഫൈസി മാനന്തവാടി|
രാജ്യത്ത് മതേതര ജനാധിപത്യ വിശ്വാസികൾക്ക് അതീവ പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ മാത്രം ‘ടാർഗറ്റ്’ ചെയ്തുകൊണ്ട് പുതിയ നിയമനിർമ്മാണങ്ങൾ നടത്തി മുസ്‌ലിംകളെ ഈ രാജ്യത്ത് നിന്ന് കെട്ടുകെട്ടിക്കാനുള്ള തന്ത്രപ്പാടിലാണ് ഫാസിസ്റ്റ് ഭരണകൂടം. ഇതിനെതിരെയുള്ള സമരമുഖത്താണ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ.
ഈ നീക്കത്തിനെതിരെ ചെറുത്തുനിൽപ്പും സമരവീര്യവും അനിവാര്യം തന്നെയാണ്.
ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് ഒറ്റക്കെട്ടായി മുന്നേറുകയും വേണം.
പക്ഷേ ഇത്തരം സമര നിരകളിലേക്ക് മുസ്ലിം സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുവരേണ്ട കാര്യമില്ല. അത് ഇസ്ലാമിക ഭരണഘടനയ്ക്ക് വിരുദ്ധമാണ്.
“നിങ്ങള്‍ ഉദാത്തമായ സംസാരം നടത്തുകയും സ്വഗൃഹങ്ങളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക; പുരാതന അജ്ഞാനയുഗത്തിലേതു പോലുള്ള സൗന്ദര്യപ്രകടനം നടത്തരുത്.”(സൂറ:അൽ അഹ്സാബ്)
സ്ത്രീകളെ സമരരംഗത്തേക്ക് വലിച്ചിഴക്കുന്നവർ ഒരു നിമിഷം ചിന്തിക്കേണ്ടതുണ്ട്.
ഇസ്ലാമിൻറെ ഭരണഘടന പൊളിച്ചിട്ട് വേണോ രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കാൻ.?
ഉപോൽബലകമായി ആഇഷ ബീവി(റ) യുദ്ധത്തിനു പോയ കഥയാണ് പലർക്കും പറയാനുള്ളത്.
പ്രത്യേക സാഹചര്യത്തിൽ യുദ്ധക്കളത്തിലേക്ക് പോകേണ്ടിവന്ന ആയിഷാബീവി(റ) ഒട്ടക കട്ടിലിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല, അന്യ പുരുഷന്റെ മുമ്പിൽ മുഖം പോലും തുറന്നിട്ടില്ല, അവിടുത്തെ ആകാര വടിവ് കാണിക്കാൻ പോലും അവർ തയ്യാറായില്ല എന്ന വസ്തുതകൾ ഈ നിഷ്കളങ്കർ അറിയുമോ..?
ഇസ്ലാം എത്ര യുദ്ധങ്ങൾ അഭിമുഖീകരിച്ചു. അതിൽ പലതും മുസ്ലിമീങ്ങളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന പോരാട്ടങ്ങളായിരുന്നു. ചിലതെല്ലാം അംഗബലത്തിന്റെ കുറവുകൊണ്ട് ആശങ്കാവഹമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ പോലും മുസ്ലിം സ്ത്രീകളെ ആ സമരമുഖത്തേക്ക് പരിശുദ്ധ പ്രവാചകർ വലിച്ചിഴച്ചിട്ടില്ല എന്നത് ഒരു പരമാർത്ഥമാണ്.
എന്നാൽ സ്ത്രീകൾ ഹജ്ജിനും ഉംറക്കും പുറത്തിറങ്ങി യാത്ര ചെയ്യുന്നുണ്ടല്ലോ..?
അവർ പ്രാർത്ഥനയുടെ മജ്ലിസു കളിലേക്ക് സഞ്ചരിക്കുന്നുണ്ടല്ലോ തുടങ്ങിയ ചോദ്യങ്ങളുമായി വരുന്നവർക്ക് പ്രവാചകർ(സ) തന്നെ മറുപടി നൽകിയിട്ടുണ്ട്.
وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: قُلْتُ: يَا رَسُولَ اللَّهِ، عَلَى النِّسَاءِ جِهَادٌ؟ قَالَ: نَعَمْ، جِهَادٌ لَا قِتَالَ فِيهِ، هو الْحَجُّ وَالْعُمْرَةُ.
رَوَاهُ ابْنُ مَاجَه،
സ്ത്രീകൾക്ക് യുദ്ധമുണ്ടോ.? എന്ന് ചോദിച്ച പ്രവാചക പത്നി ആയിഷ ബീവിയോട് പ്രവാചകർ(സ) പറഞ്ഞത് നിങ്ങളുടെ യുദ്ധം ഹജ്ജും,ഉംറയും ആണെന്നാണ്.
അപ്പോൾ ഇസ്ലാമിക ശരീഅത്ത് പ്രോത്സാഹിപ്പിച്ച കാര്യങ്ങൾക്കുവേണ്ടി സ്ത്രീകൾ പുറത്തിറങ്ങാം എന്നും, അതുതന്നെ പൂർണ്ണ മണിയോടുകൂടി ആവണമെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അത് വച്ചുകൊണ്ട് ഇസ്ലാം നിരുത്സാഹപ്പെടുത്തിയ കാര്യങ്ങളിലേക്ക് സ്ത്രീകളെ എഴുന്നള്ളിക്കണമെന്ന് പറയുന്നത് ഏറ്റവും ചുരുങ്ങിയത് വിവരക്കേടാണ്.
തെരുവുകളിൽ കിടന്നും നടുറോഡിൽ പ്രകടനം നടത്തിയും ‘ആസാദി’ മുഴക്കുന്ന മഹിളകൾക്ക് വേണ്ടി ഘോരഘോരം ശബ്ദിക്കുന്നവരിൽ എത്രപേർ വീട്ടിലുള്ള സ്വന്തം ഉമ്മയെയും പെങ്ങളെയും ഭാര്യയെയും തെരുവിൽ ഇറക്കാൻ താൽപര്യപ്പെടുന്നവരാണ്.?
ഇന്ത്യയുടെ ഭരണഘടനയെയും സർവോപരി ഇസ്ലാമിൻറെ ഭരണഘടനയെയും പൊളിച്ചെഴുതാൻ ഒരാളെയും സമ്മതിക്കില്ല.
Subscribe
Login
0 Comments
Oldest