+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഹജ്ജ് ; അനുഷ്ഠാനവും സന്ദേശവും

ലക്ഷക്കണക്കിന് വിശ്വാസികളുടെ സംഗമഭൂമിയാണ് ഓരോ വർഷവും മക്ക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത വർഗ്ഗക്കാരും വർണക്കാരും ഭാഷക്കാരും ഒരേ ലക്ഷ്യത്തോടെ ഒരേ വസ്ത്രം അണിഞ്ഞ് ഒരേ മന്ത്രങ്ങളുരുവിട്ട് പുണ്യഭൂമിയിൽ എത്തുന്നു. ഇസ്ലാമിൻറെ പഞ്ചസ്തംഭങ്ങളിലൊന്നായ മഹത്തായ ഹജ്ജ് കർമ്മത്തിനു വേണ്ടിയാണ് ഈ യാത്ര. കേവലം ഒരു തീർത്ഥാടനത്തിനപ്പുറം ആത്മീയവും ശാരീരികവുമായ സഹന സമർപ്പണത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങൾ ഹജ്ജ് ലോകത്തിന് നൽകുന്നു.

എന്താണ് ഹജ്ജ്

അറബിയിൽ ലക്ഷ്യം വെക്കുക അല്ലെങ്കിൽ തീർഥാടനം എന്നൊക്കെയാണ് ഹജ്ജ് എന്ന പദത്തിൻറെ അർത്ഥം.ഇസ്ലാമിക വിശ്വാസപ്രകാരം സാമ്പത്തികമായും ശാരീരികമായും കഴിവുള്ള ഏതൊരു മുസ്ലിമിനും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ചെയ്തിരിക്കേണ്ട കർമ്മമാണിത്.ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഹജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിലാണ് പ്രധാന ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്.

ചരിത്രപരമായ പ്രാധാന്യം

ഹജ്ജിന്റെ ചരിത്രവും വേരുകളും ഖലീലുല്ലാഹി ഇബ്രാഹിം നബി(അ) ൻ്റെയും അവിടുത്തെ കുടുംബത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മനുഷ്യരാശിയുടെ ആദ്യത്തെ ആരാധനാലയമായി കണക്കാക്കപ്പെടുന്ന കഅ്ബയുടെ പുനർനിർമാണം ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും നേതൃത്വത്തിലായിരുന്നു.വിശുദ്ധ ഖുർആൻ വിവരിക്കുന്നു:”ഇബ്രാഹിം(അ)ഉം ഇസ്മാഈൽ(അ)ഉം കൂടി ആ ഭവനത്തിന്റെ അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭം ശ്രദ്ധേയമാകുന്നു. അവർ ഇപ്രകാരം പ്രാർത്ഥിച്ചു:ഞങ്ങളുടെ രക്ഷിതാവേ…ഞങ്ങളിൽ നിന്നും നീ ഇതിനെ സ്വീകരിക്കണേ… തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആകുന്നു.”(ബഖറ-127)

കഅ്ബയുടെ നിർമ്മാണം പൂർത്തിയായപ്പോൾ ഹജ്ജ് കർമ്മം നിർവഹിക്കാനായി ജനങ്ങളെ ക്ഷണിക്കാൻ അല്ലാഹു ഇബ്രാഹിം നബിയോട് കൽപ്പിച്ചു:”താങ്കൾ ജനങ്ങൾക്കിടയിൽ ഹജ്ജിനെ പറ്റി വിളംബരം ചെയ്യുക.നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ താങ്കളുടെ അടുത്തേക്ക് വരുന്നതാണ്”(ഹജ്ജ്-27).എന്റെ വിളിക്കുത്തരം ചെയ്യാൻ ആളുകളുണ്ടാകുമോ എന്നാശങ്ക പൂണ്ടിരുന്ന ഇബ്രാഹിം(അ) ദൈവകൽപ്പന പ്രകാരം നടത്തിയ ആ വിളിയാളമാണ് ജനപഥങ്ങളെ ഓരോ വർഷവും മക്കയിലേക്ക് എത്തിക്കുന്നത്.

പ്രധാന കർമ്മങ്ങൾ

ഹജ്ജ് നിരവധി കർമ്മങ്ങളുടെ ഒരു പരമ്പരയാണ്.അവയിൽ പ്രധാനപ്പെട്ടവ താഴെ വിവരിക്കുന്നു.

ഇഹ്റാം: ഹജ്ജിനായി പ്രത്യേക വസ്ത്രം ധരിച്ച് നിയ്യത്തോടെ ഹജ്ജിൽ പ്രവേശിക്കുന്നതിനാണ് ഇഹ്റാം എന്ന് പറയുന്നത്.പുരുഷന്മാർ തുന്നപ്പെടാത്ത രണ്ടു തുണിയും(വെള്ള) സ്ത്രീകൾ മുഖവും മുൻകൈയും ഒഴികെയുള്ള ശരീരം മറയുന്ന സാധാരണ വസ്ത്രവുമാണ് ധരിക്കേണ്ടത്.ഇഹ്റാമിൽ പ്രവേശിക്കുന്നതോടെ നഖം, മുടി തുടങ്ങിയവ മുറിക്കൽ പോലെ ചില കാര്യങ്ങൾ നിഷിദ്ധമാകും.ലൗകികമായ ചുറ്റുപാടുകളിൽ നിന്ന് മോചിതനായി പൂർണമായും സ്രഷ്ടാവിലേക്ക് ലയിക്കുന്നതിന്റെ പ്രതീകമാണ് ഇഹ്റാം.

ത്വവാഫ്: ഏഴ് തവണ എതിർ ഘടികാര ദിശയിൽ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്. ഓരോ പ്രദക്ഷിണവും ഹജറുൽ അസ്‌വദ് ചുംബിക്കുകയോ അതിനുനേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടോ ആണ് ആരംഭിക്കുന്നത്.

സഅ് യ്: സ്വഫാ മർവാ കുന്നുകൾക്കിടയിൽ ഒരു തവണ നടക്കുന്നതിനാണ് സഅ് യ് എന്ന് പറയുന്നത്. പച്ച നിറത്തിൽ അടയാളപ്പെടുത്തിയയിടത്ത് ഉളരി നടക്കൽ പുരുഷന് സുന്നത്താണ്. ഹാജറ ബീവി ദാഹജലത്തിനായി ഓടിയതിൻ്റെ സ്‌മരണ പുതുക്കലാണിത്.

അറഫാ സംഗമം: ദുൽഹജ്ജ് ഒമ്പതിന് അറഫാ മൈതാനിയിൽ ഹാജിമാർ ഒരുമിച്ചു കൂടലാണ് ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമായ അറഫാ സംഗമം.പ്രവാചകൻ (സ്വ)യുടെ വിടവാങ്ങൽ പ്രസംഗം നടന്നത് ഈ പ്രശസ്ത നഗരിയിലായിരുന്നു. ഇവിടെ വിശ്വാസികൾ പ്രാർത്ഥനയിലും ദൈവ സ്മരണയിലും മുഴുകുന്നു.“الحج عرفة ”(ഹജ്ജ് എന്നാൽ അറഫയാണ്) എന്ന പ്രവാചകവചനം അറഫയുടെ പ്രാധാന്യത്തെ വിളിച്ചോതുന്നു.

മിനയിലും മുസ്ദലിഫയിലും രാപാർക്കൽ: അറഫയിൽ നിന്ന് സൂര്യാസ്തമയ ശേഷം ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങുകയും അവിടെ രാത്രി തങ്ങുകയും പിശാചിനെ എറിയാനുള്ള കല്ലുകൾ ശേவരിക്കുകയും ചെയ്യുന്നു. മൂന്ന് ജംറകളിലേക്ക് കല്ലെറിഞ്ഞ ശേഷവും ത്വവാഫുൽ ഇഫാദക്ക് ശേഷവും ഹാജിമാർ മിനയിൽ രാപാർക്കുന്നു.ഇന്ന് ഇവിടങ്ങളിലെല്ലാം പാൽക്കടൽ പോലെ ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ശീതീകരിച്ച ടെന്റുകൾ ലഭ്യമാണ്.

ജംറകളിൽ കല്ലേറ്: ദുൽഹിജ്ജ 10,11, 12 ദിവസങ്ങളിൽ ഹാജിമാർ മിനയിലെ മൂന്ന് ജംറകളിൽ (പിശാചിനെ പ്രതിനിധീകരിക്കുന്ന സ്തൂപങ്ങൾ) കല്ലെറിയുന്നു.

ബലിയറുക്കൽ: ഇബ്രാഹിം നബി മകന് പകരം ആടിനെ ബലിയറുത്ത സ്മരണയിൽ ഹാജിമാർ ബലികർമ്മം ചെയ്യുന്നു.

മുടി മുറിക്കുക: ബലിക്ക് ശേഷം പുരുഷന്മാർ തലമുടി പൂർണ്ണമായും വടിക്കുകയോ മുടി മുറിക്കുകയോ ചെയ്യുന്നു.സ്ത്രീകൾ മുടിയുടെ അറ്റം അല്പം മുറിക്കുന്നു.ഇതോടെ ഇഹ്റാമിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ഭാഗികമായി മോചിതരാകുന്നു.

ത്വവാഫുൽ ഇഫാദ: ഹജ്ജിന്റെ പ്രധാന ത്വവാഫ് ആണിത്.ഇതോടെ ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാകുന്നു.

ത്വവാഫുൽ വിദാഅ്: മക്ക വിടുന്നതിന് മുമ്പ് മക്കാ നിവാസികൾ അല്ലാത്തവർ നിർവഹിക്കുന്ന അവസാന ത്വവാഫാണിത്.

ത്യാഗങ്ങളുടെ ഹൃദയസ്പർശിയായ പാഠങ്ങൾ

ഹജ്ജിന്റെ കർമ്മങ്ങളഖിലവും ഇബ്രാഹിം നബിയുടെയും പത്നി ഹാജറ ബീവിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ജീവിതത്തിലെ ത്യാഗോജ്ജ്വലമായ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.

സംസം: അല്ലാഹുവിൻറെ കൽപ്പന പ്രകാരം വിജനമായ മക്കയിൽ ഭാര്യ ഹാജറ ബീവിയെയും കൈ കുഞ്ഞായ മകൻ ഇസ്മാഈൽ നബി (അ)നെയും ഉപേക്ഷിച്ച് പോകേണ്ടിവന്ന ഇബ്രാഹിം നബി(അ)യുടെ പ്രാർത്ഥന ഖുർആൻ ഉദ്ധരിക്കുന്നു:“ഞങ്ങളുടെ രക്ഷിതാവേ…എന്റെ സന്തതികളിൽ നിന്ന് (ചിലരെ) കൃഷിയൊന്നുമില്ലാത്ത താഴ്‌വരയിൽ നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.ഞങ്ങളുടെ രക്ഷിതാവേ… അവർ നമസ്കാരം മുറപ്രകാരം നിർവഹിക്കാൻ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാൽ മനുഷ്യരിൽ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവർക്ക് കായ്കനികളിൽ നിന്ന് നീ ഉപജീവനം നൽകുകയും ചെയ്യേണമേ..അവർ നന്ദി കാണിച്ചെന്നു വരാം.(സൂറത്ത് ഇബ്രാഹിം-30) ഇറാഖിൽ നിന്ന് സിറിയയിലേക്ക് പോകുന്ന കച്ചവടക്കാരിൽ നിന്ന് ദാഹജലം പ്രതീക്ഷിച്ച് ഹാജറ ബീവി(റ) കുന്നുകൾക്കിടയിൽ ഓടിയതും തുടർന്ന് ജിബ്‌രീൽ(അ)ന്റെ അത്ഭുതകരമായ ഇടപെടലിലൂടെ സംസം ഉറവ എടുത്തതും ഹജ്ജിലെ സഅ് യ് എന്ന കർമ്മത്തിലൂടെ വിശ്വാസികൾ അനുസ്മരിക്കുന്നു.

ബലിയർപ്പണം: 90 വർഷം കാത്തിരുന്ന് ലഭിച്ച മകൻ ഇസ്മാഈൽ നബിയെ ബലിയറുക്കാൻ അല്ലാഹു ദിവ്യ സ്വപ്നത്തിലൂടെ കൽപ്പിച്ചപ്പോൾ ഇബ്രാഹിം നബി ഒരു മടിയും കൂടാതെ അത് നിറവേറ്റാൻ തയ്യാറായി.പിതാവിന്റെയും പുത്രന്റെയും ഈ അതുല്യമായ സമർപ്പണത്തെ ഖുർആൻ പ്രകീർത്തിക്കുന്നു:”അങ്ങനെ ആ മകൻ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുവാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.എന്റെ പൊന്നു മകനെ..നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ ദർശിച്ചിരിക്കുന്നു. അതുകൊണ്ട് നിന്റെ അഭിപ്രായമെന്താണ് മകൻ പറഞ്ഞു:“എന്റെ പിതാവേ, കല്പിക്കപ്പെട്ടതെന്തോ അത് താങ്കൾ ചെയ്തു കൊള്ളുക.നാഥൻ ഉദ്ദേശിച്ചാൽ ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്”(സ്വാഫ്ഫാത്ത്-102). ഇവിടെ കുഞ്ഞുമകനോട് കൂടിയാലോചിക്കുന്ന ഒരു നല്ല പിതാവിനെയും ദൈവീക കൽപ്പനക്ക് സ്വജീവൻ സമർപ്പിക്കാൻ തയ്യാറാകുന്ന കുഞ്ഞുമോനെയും പിതാവിന്റെ അഭാവത്തിലും മകനെ ദീനീ ചിട്ട നൽകി വളർത്തി ആത്മീയമായ ഉന്നതി കൈവരിക്കാൻ പ്രാപ്തമാക്കിയ ഒരു ഉമ്മയുടെ കരങ്ങളേയും ചരിത്രത്തിന്റെ ദർപ്പണത്തിൽ ജ്വലിച്ചു നിൽക്കുന്നത് കാണാം. ഈ മഹത്തായ ചരിത്ര സംഭവങ്ങളുടെ ഓർമ്മകളിലാണ് ഹജ്ജ് വേളയിൽ ബലികർമ്മം നടക്കുന്നത്.അല്ലാഹു ഇസ്മാഈൽ(അ)ന് പകരം സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ആടിനെ ബലിമൃഗമായി നൽകി ആ പരീക്ഷണം പൂർത്തിയാക്കി.

ഹജ്ജിന്റെ സന്ദേശം

ഹജ്ജ് കേവലം അനുഷ്ഠാനങ്ങളുടെ ഒരു കൂട്ടം മാത്രമല്ല. മറിച്ച് ഈമാനികമായ അനുഭൂതിയും മാനവികതയുടെയും ഐക്യത്തിന്റെയും സമത്വത്തിന്റെയും വലിയ സന്ദേശങ്ങളും കൂടിയാണ് നൽകുന്നത്. ഇസ്ലാം കാര്യങ്ങളിൽ തന്നെ ബാക്കിയുള്ളവയെ; നോമ്പും നിസ്കാരവുമെല്ലാം ആരോഗ്യ സംരക്ഷണം എന്ന തലത്തിൽ ഭൗതികമായ ദർപ്പണത്തിൽ ലാഭം കണ്ടെത്താൻ കഴിയുന്നവയാണെങ്കിൽ ഹജ്ജ് തീർത്തും വ്യതിരിക്തമാണ്.യാതൊരു ഭൗതിക ലാഭവും മോഹിക്കാതെ പൂർണ്ണമായും സ്രഷ്ടാവിന്റെ കൽപ്പനക്ക് വഴിപ്പെട്ടു കൊണ്ട്, യുക്തിയെ പരിഗണിക്കാത്ത അനുഷ്ഠാനമാണ് ഹജ്ജ്. വ്യത്യസ്ത ദേശക്കാരും സംസ്കാരക്കാരുമായ മനുഷ്യർ ഒരേ ലക്ഷ്യത്തിൽ സൃഷ്ടാവിനു മുമ്പിൽ വണങ്ങുകയാണ് ഹജ്ജിൽ ചെയ്യുന്നത്.

Avatar
ഹാഫിള് മുഹമ്മദ്‌ മുഹ്സിൻ നറുക്കോട്
+ posts
Share this article
Shareable URL
Prev Post

ഹജ്ജ്; കർമ്മങ്ങളുടെ അകംപൊരുൾ തേടുമ്പോൾ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

കൊറോണ ജാഗ്രതയോടെ

|Muhammed Jasim N Athershery| മുന്നേറണം ഇനിയും ഏറെ കടമ്പകൾ മങ്ങാതെ സ്നേഹം പകർന്നീടാം തകരാത്ത മനസ്സുമായൊന്നിച്ച്…

രോദനം

|അല്‍സ്വഫ് ചിറ്റൂര്| ഒരു കയർ  രണ്ടു ജീവൻ ഒരു ചെറു കയറിൽ ഒതുക്കി നിർത്തിയെന്നയവർ.. ആരോടു പറയാൻ…