+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഹജ്ജ്; കർമ്മങ്ങളുടെ അകംപൊരുൾ തേടുമ്പോൾ

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പെട്ട ആരാധന കർമ്മമാണ് പരിശുദ്ധ ഹജ്ജ്.ഓരോ മുസ്ലിമിനും നിർബന്ധ ബാധ്യതയായ കർമ്മം എന്നതിലുപരി ഒരുപാട് അർത്ഥതലങ്ങൾ ഹജ്ജിനുണ്ട്.ആത്മാവും ഹൃദയവും ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷങ്ങളെക്കുറിച്ചാണ് ഹജ്ജിനു പറയാനുള്ളത്.പരീക്ഷണങ്ങളുടെ കനൽപഥങ്ങൾ താണ്ടിയ ഒരു മഹിത കുടുംബത്തിന്റെ ദീപ്തമായ ഓർമ്മകൾ സമ്മാനിക്കുന്നുമുണ്ട് ഹജ്ജ് കർമ്മം.ഇഹ്റാമും ത്വവാഫും, സഅ് യും അറഫയും കല്ലേറും ഉൾപ്പെടുന്ന ഹജ്ജിന്റെ ഓരോ കർമ്മവും ആദ്ധ്യാത്മികതയും ഭൗതികതയും ഇഴകി ചേർന്നതാണ്.

ഇഹ്റാം;ഏകതയുടെ പ്രതീകം

പൊതുജീവിതത്തിൽ നാം തുടരുന്ന വസ്ത്രധാരണ രീതിയിൽ നിന്ന് തീർത്തും വിഭിന്നമായി രണ്ട് വെളുത്ത തുണി കഷ്ണങ്ങളാണ് മതം ഹജ്ജിൽ അനുശാസിക്കുന്നത്.മുഴുവൻ ഹാജിമാരും ഈ വസ്ത്രരീതി സ്വീകരിക്കുമ്പോൾ ഏകതയുടെ ഒരു പ്രതീകം അവിടെ വരച്ചു കാണിക്കപ്പെടുന്നുണ്ട്വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ,സമൂഹത്തിലെ സ്ഥാനം, സംസ്കാര വൈവിധ്യം എന്നിവയുടെ ഭാഗമായ വസ്ത്രരീതികൾ വെടിഞ്ഞ് സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വത്തിന് മുന്നിൽ നമിക്കുകയാണ് ഓരോ ഹാജിയും ചെയ്യുന്നത്.കഫൻ പുടവയുടെ രൂപത്തിലുള്ള വസ്ത്രധാരണയിലൂടെ പരലോകത്തേക്കുള്ള യാത്രയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇഹ്റാം.ഒരു സമൂഹമെന്ന് ഖുർആൻ വിശേഷിപ്പിച്ച ഇബ്രാഹീം നബിയുടെ സ്വഭാവസവിശേഷങ്ങളാണ് ഉത്തമ സംസ്കാരങ്ങളുടെ കൈമാറ്റ ഭൂമിയായ മക്കയുടെ മണ്ണിൽ ഏകീകൃത വേഷവിധാനത്തിൽ നിന്നുകൊണ്ട് ഓരോ വിശ്വാസിയും സ്വാംശീകരിച്ചിരിച്ചെടുക്കുന്നത്.

ത്വവാഫ്; സ്രഷ്ടാവിനോട് ചേർന്നിരിക്കൽ

കഅ്ബ എന്ന വിസ്മയഗേഹത്തെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്ന ത്വവാഫ് കർമ്മം അതിന്റെ രൂപാവിഷ്കാരം കൊണ്ട് തന്നെ ശ്രദ്ധേയമാണ്. അനശ്വരനായിട്ടുള്ളവൻ അല്ലാഹു മാത്രമാണെന്നും മനുഷ്യന്റെ നിലനിൽപ്പിന് സ്ഥിരതയില്ലെന്നും കഅ്ബക്ക് ചുറ്റും കറങ്ങുന്ന ഹാജിമാർ നമ്മെ ഉണർത്തുന്നു.തീർത്ഥാടക ലക്ഷങ്ങൾ ശുഭ്രസാഗരമായി ചുറ്റും പരിക്രമണം നടത്തുമ്പോഴും മധ്യത്തിൽ സ്ഥിരമായി നിൽക്കുന്ന വിശുദ്ധ ഗേഹം അല്ലാഹുവിന്റെ ശാശ്വതയിലേക്കും ഏകതയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.ത്വവാഫ് വേളയിൽ അല്ലാഹുവിലേക്ക് തിരിയുന്നതിലൂടെ മനുഷ്യൻ എല്ലാ ഭൗതിക വിധേയത്വങ്ങളിൽ നിന്നും മാറി സ്രഷ്ടാവിനോട് ചേർന്നിരിക്കുകയാണ്.ആദ്ധ്യാത്മികമായി ചിന്തിക്കുമ്പോൾ വിശ്വാസിയുടെ ത്വവാഫ് ശരീരം കൊണ്ടാണെന്നതിലുപരി ഹൃദയം കൊണ്ടാണെന്ന ഇമാം ഗസ്സാലി(റ)ൻ്റെ ഇഹ്യാ ഉലൂമുദ്ദീനിലെ ഭാഷ്യം ഇവിടെ പ്രസ്താവ്യമാണ്.

സഅ്യ്;പ്രതീക്ഷയാണ് ജീവിതം

സഅ് യ് കർമ്മത്തിനും പ്രമുഖ സ്ഥാനമുണ്ട് ഹജ്ജിൽ.സ്വഫക്കും മർവക്കുമിടയിൽ ഓടി തന്റെ പിഞ്ചുമകൻ്റെ ദാഹാഗ്‌നി ശമിപ്പിക്കാൻ ഒരിറ്റു വെള്ളം തേടിയ ഹാജറ ബീവിയുടെ ത്യാഗ സ്മരണകളാണ് ഹാജിമാർ സഅ് യിലൂടെ അയവിറക്കുന്നത്.ഇലാഹിന്റെ കരുണാകടാക്ഷം പ്രതീക്ഷിച്ചായിരുന്നു ഹാജറ ബീവി ഏഴ് പ്രാവശ്യം ഓടി നടന്നത്.ആ പ്രതീക്ഷയായിരുന്നു ഇസ്മാഈൽ(അ) കാലിട്ടടിച്ച സ്ഥലത്തു നിന്നും സംസമിന്റെ രൂപത്തിൽ ഉറവ പൊട്ടിയത്.മുഅ്മിനിന്റെ ജീവിതം പ്രതീക്ഷാനിർഭരമായിരിക്കെണമെന്നാണ് ഇതിലൂടെ സഅ് യ് നൽകുന്ന പാഠം.അടിമ ഇരുമലകൾക്കിടയിൽ ഓടി നടക്കുന്നതും സ്രഷ്ടാവിന്റെ കാരുണ്യവും കടാക്ഷവും കാംക്ഷിച്ച് കൊണ്ട് തന്നെ.

അറഫാ;മാനവ മഹാസംഗമം

മുസ്ലിം ഉമ്മത്തിന്റെ വർഷാന്ത സമ്മേളനമാണ് അറഫാ സംഗമം.ഹജ്ജ് എന്നാൽ അറഫയാണ് എന്ന പ്രവാചക വചനം തന്നെയാണ് അറഫ സംഗമം ഹജ്ജിന് അവിഭാജ്യമാണെന്നതിന്റെ തെളിവ്.ആഫ്രിക്കനും യൂറോപ്പ്യനും ഏഷ്യക്കാരനും തുടങ്ങി രാഷ്ട്രവേലികൾക്കതീതമായി ഹാജിമാർ അവിടെ സമ്മേളിക്കുന്നു. വിശ്വാസികളുടെ ശുഭ്രസാഗരം ഏകനായ നാഥന്റെ സവിധത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അവിടെ ഇസ്ലാം വിഭാവനം ചെയ്യുന്ന സീമകളില്ലാത്ത സാമൂഹിക വീക്ഷണത്തിന്റെ പ്രകടനമാണ് അനാവൃതമാകുന്നത്.അതുപോലെ അറഫാ സംഗമം മുസ്ലിംകൾക്കിടയിൽ ഐക്യബോധത്തിന്റെ വിത്തുപാകുകയും ചെയ്യുന്നു.അതുകൊണ്ടാണ് ലോകത്തിൻറെ ഏത് കോണിലും ഒരു മുസ്ലിം സഹോദരൻ വേദനിക്കുമ്പോൾ നാം വ്യസനിക്കുന്നത്.പണ്ഡിതനും പാമരനും ധനികനും ദരിദ്രനുമെന്നില്ലാതെ സമ്മേളിച്ച ലോക മുസ്ലിംകളുടെ ആ വലിയ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇതര മുസ്ലിം സഹോദരങ്ങൾ പ്രസ്തുത ദിവസം വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു.

കല്ലേറ്; ആത്മശുദ്ധീകരണമാണ് ലക്ഷ്യം

ഇലാഹി മാർഗ്ഗത്തിൽ ത്യാഗ സന്നദ്ധനാക്കുന്നതിൽ നിന്ന് തന്നെ പിറകോട്ട് വലിക്കാൻ വന്ന ഇബ്ലീസിനെ ആട്ടിയകയറ്റിയ ഇബ്രാഹീം നബി(അ)ൻ്റെ സ്മരണ പുതുക്കലാണ് മിനയിലെ കല്ലേറ് കർമ്മം.ഓരോ കല്ലുകളും നാം എറിയുമ്പോഴും അവിടെ ലക്ഷീകരിക്കപ്പെടുന്നത് ആത്മശുദ്ധീകരണമാണ്.ഓരോ ഏറിലും ഹാജി തകർക്കുന്നത് തന്റെ ആത്മാവിൻറെ ദുഷ്ടചോദനകളും പ്രലോഭനങ്ങളെയുമാണ്.അധർമ്മ ചിന്തയും, വഴിവിട്ട വികാരവിചാരങ്ങളും അകറ്റി നിർത്തുവാൻ നമ്മിൽ ഉൾപ്രേരകമാവുകയാണ് ജംറകളിലെ ഓരോ ഏറും.

ഹജ്ജ് കേവലം ശാരീരികമായ അനുഷ്ഠാനങ്ങൾക്കപ്പുറം,ആഴത്തിലുള്ള ആത്മീയ പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു യാത്രയാണ്.ഓരോ കർമ്മത്തിന്റെയും പിന്നിലെ പൊരുൾ തേടുമ്പോൾ വിശ്വാസിയുടെ ഹൃദയത്തിൽ ഈമാനിന്റെ വെളിച്ചം കൂടുതൽ പ്രകാശിക്കുന്നു.ഈ തിരിച്ചറിവുകൾ വ്യക്തിയെ ശുദ്ധീകരിക്കുകയും,അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും,ജീവിതത്തിന് പുതിയ ദിശാബോധം നൽകുകയും ചെയ്യുന്നു.യഥാർത്ഥ ഹജ്ജിന്റെ ചൈതന്യം ഉൾക്കൊണ്ട് ജീവിതത്തിലുടനീളം അതിന്റെ വെളിച്ചത്തിൽ മുന്നോട്ടു പോകാൻ ഓരോ വിശ്വസിക്കും സാധിക്കേണ്ടതുണ്ട്.

മുഹമ്മദ് സുഹൈബ് അമ്പാഴക്കോട്
Student at Alathurpadi dars |  + posts
Share this article
Shareable URL
Prev Post

ഹുദൈബിയ്യ സന്ധി; ചരിത്രവും പാഠവും

Next Post

ഹജ്ജ് ; അനുഷ്ഠാനവും സന്ദേശവും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next