ഇസ്ലാമിക ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളിലൊന്നാണ് ഹുദൈബിയ്യ സന്ധി. ഒരു സാധാരണ സമാധാന ഉടമ്പടി എന്നതിലുപരി, വരും തലമുറകൾക്ക് ഉൾക്കൊള്ളാനും പിന്തുടരാനും കഴിയുന്ന അഗാധമായ ചരിത്രപാഠങ്ങളുടെ ഒരു കലവറ കൂടിയാണ് ഹുദൈബിയ്യ സന്ധി.പ്രവാചക തിരുമേനിയുടെ ക്ഷമ, ദീർഘവീക്ഷണം, നയതന്ത്രപരമായ സമീപനം,പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവ്, സത്യസന്ധത,കരാർ പാലനം തുടങ്ങിയ ഉന്നതമായ മാനുഷിക മൂല്യങ്ങളുടെ പ്രായോഗിക പാഠങ്ങൾ ഹുദൈബിയ്യ സന്ധി നമുക്ക് പകർന്നു തരുന്നു. ഹിജ്റ ആറാം വർഷം ദുൽഖഅ്ദ് മാസത്തിലാണ് ഹുദൈബിയ്യ സന്ധി നടന്നത്.
ഉംറക്കായി മക്കയിലേക്ക്
ഒരിക്കൽ മദീന പള്ളിയിൽ സ്വഹാബത്ത് ഇരിക്കുന്നതിനിടയിലേക്ക് മുഖപ്രസന്നതയോടെ പരിശുദ്ധ പ്രവാചകർ(സ്വ) കടന്നുവന്നു,തങ്ങളുടെ സ്വപ്നത്തെ വിവരിച്ചു കൊടുത്തു:”ഞാനും എന്റെ അനുയായികളും മസ്ജിദുൽ ഹറമിൽ പ്രവേശിച്ചിരിക്കുന്നു. തലമുടി മുറിച്ചവരും നിർഭയരായവരയുമായി”.തങ്ങളുടെ ഈ വചനം വിശ്വാസികളിൽ വലിയ പ്രതീക്ഷ നൽകി. വർഷങ്ങൾക്കു മുമ്പ് തങ്ങൾ ആട്ടിപ്പുറത്താക്കപ്പെട്ട ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ അവരുടെ മനസ്സ് വെമ്പൽ കൊണ്ടു. ദുൽഖഅ്ദ് മാസം, യുദ്ധം നിഷിദ്ധമായ മാസമായതിനാൽ അവർ ഉംറയ്ക്ക് പുറപ്പെടാൻ തീരുമാനിച്ചു. 1400 ഓളം സ്വഹാബാക്കളുമായി നബി(സ്വ) ഉംറക്ക് പുറപ്പെടാൻ സജ്ജരായി.ദുൽഖഅ്ദ് ഒന്നിന് മദീനയുടെ ചുമതല അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം(റ) നെ ഏൽപ്പിച്ച് നബി(സ്വ)യും സ്വഹാബികളും യാത്രതിരിച്ചു.സ്വരക്ഷക്ക് വേണ്ടി സൂക്ഷിക്കുന്ന ഉറയിലിട്ട ഒരു വാൾ മാത്രമാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്.പരിശുദ്ധ ഗേഹത്തിൽ എത്തിച്ചേരാൻ 16 നാഴിക കൂടി ബാക്കി നിൽക്കെ മുസ്ലിംകൾക്ക് മക്കയിൽ നിന്നുള്ള ഒരു വാർത്തയെത്തി.മുസ്ലിംകളെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് മക്കക്കാർ ദൃഢനിശ്ചയം എടുത്തിരിക്കുന്നു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഉംറ മാത്രമാണ് ലക്ഷ്യമെന്നുമുള്ള മുസ്ലിംകളുടെ ഉദ്ദേശശുദ്ധിയെ അവർ വിശ്വസിച്ചില്ല.മുസ്ലിം സംഘത്തെ എതിർക്കാൻ യുദ്ധസന്നദ്ധരാവാൻ ഖുറൈശി നേതാക്കൾ അനുയായികളോട് കൽപ്പിച്ചു. ഖാലിദ് ബ്‌നു വലീദ്,ഇക് രിമത് ബ്നു അബീജഹ്ൽ എന്നിവരുടെ നേതൃത്വത്തിൽ അവർ യുദ്ധസന്നദ്ധരായി.പ്രസ്തുത സൈന്യം ദൂതുവാ എന്ന സ്ഥലത്തേക്ക് മാർച്ച് നടത്തുകയും മുസ്ലിംകളെ എതിരിടാൻ സർവ്സ
ന്നാഹങ്ങളുമായി ഒരുങ്ങി നിൽക്കുകയും ചെയ്തു.ഇതറിഞ്ഞപ്പോൾ ഖുറൈശി സൈന്യം തമ്പടിച്ച പ്രദേശത്ത് കൂടി ഇനി യാത്ര വേണ്ടെന്ന് പ്രവാചക തിരുമേനി(സ്വ) തീരുമാനിച്ചു.അസ്‌ലം ഗോത്രക്കാരനായ ഒരു സ്വഹാബി നിർദ്ദേശിച്ച മറ്റൊരു വഴിയിലൂടെ നബി(സ്വ)യും സംഘവും യാത്ര തുടർന്നു. ക്ലേശകരമായ യാത്രക്കൊടുവിൽ അവർ ഹുദൈബിയ്യ എന്ന സ്ഥലത്ത് എത്തി.നബി(സ്വ) തങ്ങളുടെ ഒട്ടകമായ ഖസ് വാഅ് അവിടെ മുട്ടുകുത്തി. എത്ര ശ്രമിച്ചിട്ടും പിന്നീട് അതിനെ ഉയർത്താനായില്ല. അങ്ങനെ പ്രവാചകരും അനുയായികളും ഹുദൈബിയ്യയിൽ തമ്പടിക്കാൻ തീരുമാനിച്ചു. അനേകം തമ്പുകളുടെ ഉയർച്ചക്ക് ഹുദൈബിയ്യ സാക്ഷ്യം വഹിച്ചു.
സന്ധിയൊരുങ്ങുന്നു
മുസ്ലിംകൾ ഹുദൈബിയ്യയിൽ താവളമടിച്ചിരിക്കുകയാണെന്ന കാര്യം ഖുറൈശികളിൽ വെപ്രാളമുണ്ടാക്കി.അവർ ബുദൈലുബ്നു വർഖാഇന്റെ നേതൃത്വത്തിലുള്ള ഒരു ദൗത്യ സംഘത്തെ ഹുദൈബിയ്യയിലേക്കയച്ചു.പ്രവാചകരും അനുയായികളും അവരെ സന്തോഷത്തോടെ സ്വീകരിച്ചു:നബി(സ്വ) പറഞ്ഞു:”ഞങ്ങളെ നോക്കൂ,ഞങ്ങൾ ഉംറയുടെ വേഷത്തിലാണ്. നിരായുധരുമാണ്, ബലി മൃഗങ്ങളെ കൊണ്ടുവന്നിട്ടുമുണ്ട്. യുദ്ധത്തിന് വന്നതല്ല, ഞങ്ങൾ തീർത്ഥാടകർ മാത്രമാണ്.താങ്കൾ അതിന് സൗകര്യപ്പെടുത്തി തരണം. ഉംറ ചെയ്ത് ഞങ്ങൾ തിരിച്ചു പോയികൊള്ളാം”. മുസ്ലിംകളുടെ ഉദ്ദേശ്യം വ്യക്തമായ ബുദൈൽ ഖുറൈശികളുടെ അടുക്കൽ ചെന്ന് കാര്യങ്ങൾ പറഞ്ഞു.പക്ഷേ അവർ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചില്ല. ശേഷം ഖുറൈശികൾ മുഖ്രിസ്, ഹുലൈസ്, ഉര്‍വത് എന്നിവരെയും ദൂതന്മാരായി മുസ്ലിം ക്യാമ്പിലേക്കയച്ചു. അവർക്കെല്ലാവർക്കും മുസ്ലിങ്ങളുടെ ഉദ്ദേശ്യ ശുദ്ധി ബോധ്യപ്പെട്ടെങ്കിലും അവരുടെ നേതാക്കളെ ബോധ്യപ്പെടുത്താൻ അവർക്കായില്ല. ഇതിനെ തുടർന്ന് നബി(സ്വ) തങ്ങളുടെ ഉദ്ദേശ്യം ബോധ്യപ്പെടുത്താനായി ആദ്യം ഖിറാശുബ്നു ഉമയ്യതുൽ ഖുസാഇ(റ)നെ ഖുറൈശികളിലേക്കയച്ചു.എന്നാൽ ആ ശ്രമം വിഫലമായിരുന്നു.തുടർന്ന് ഉസ്മാൻ(റ)ന്റെ നേതൃത്വത്തിൽ പത്ത് പേരെ ദൂതരായി മക്കയിലേക്കയച്ചു. ഖുറൈശി പ്രമുഖനും ഉസ്മാൻ(റ)ന്റെ പിതൃവ്യനുമായ അബാനു ബ്നു സഈദിന്റെ സംരക്ഷണത്തിലായിരുന്നു അവരെ മക്കയിലേക്കയച്ചത്. എന്നാൽ ഉസ്മാൻ(റ) എത്ര തന്നെ ശ്രമിച്ചിട്ടും പ്രവാചകരെ ഉംറ ചെയ്യാൻ അനുവദിക്കില്ലെന്ന തങ്ങളുടെ തീരുമാനത്തിൽ നിന്ന് ഖുറൈശികൾ പിന്മാറിയില്ല.വേണമെങ്കിൽ താങ്കൾക്ക് ഉംറ ചെയ്യാം എന്ന ഓഫറും അവർ ഉസ്മാൻ(റ) മുമ്പിൽ വച്ചു.അപ്പോൾ “തിരുനബി(സ്വ)യെ അനുവദിക്കില്ലെങ്കില്‍എനിക്ക് മാത്രമായി ഒരു സൗജന്യം വേണ്ട” എന്ന് ഉസ്മാന്‍(റ) തിരിച്ചടിച്ചു.
ഉസ്മാൻ(റ)നെ ഖുറൈശികൾ മൂന്ന് ദിവസം മക്കയിൽ തടവിൽ പാർപ്പിച്ചു.ഈ സമയം കാണാതായതിനെ തുടർന്ന് ഉസ്മാൻ(റ) വധിക്കപ്പെട്ടു എന്ന കിംവദന്തി മുസ്ലിംകൾക്കിടയിൽ പരന്നു.ഇത് കേട്ട് നബി(സ്വ)യും സ്വഹാബത്തും വികാരഭരിതരായി.നബി(സ്വ) യുദ്ധത്തിന് തയ്യാറെടുക്കാൻ കൽപ്പിച്ചു.രിള്വാൻ എന്ന മരച്ചുവട്ടിൽ വെച്ച് ശത്രുക്കളോട് അവസാനശ്വാസം വരെ പോരാടുമെന്നും പിന്തിരിയുകയില്ലെന്നും സ്വഹാബത് നബി(സ്വ) തങ്ങളോട് പ്രതിജ്ഞ ചെയ്തു.ഈ സംഭവം ‘ബൈഅതു രിള്വാൻ’ എന്നറിയപ്പെടുന്നു.(ബൈഅതു രിള്വാനിൽ പങ്കെടുത്തവർക്ക് സഹാബികൾക്കിടയിൽ പ്രത്യേക സ്ഥാനവും മഹത്വവുമുണ്ട്). മുസ്ലിംകളുടെ പ്രതിജ്ഞയെ കുറിച്ച് അറിഞ്ഞ ഖുറൈശികൾ പരിഭ്രാന്തരാവുകയും ഉസ്മാൻ(റ)നെ വിട്ടയക്കുകയും ചെയ്തു.അധികം വൈകാതെ നബിയോട് സംസാരിക്കാനായി ഖുറൈശികളിലെ പ്രമുഖനും അവരുടെ പ്രഭാഷകനുമായ സുഹൈൽ ബ്നു അംറ് ഹുദൈബിയ്യയിലെത്തി.ഏതു വിധേനയും മുസ്ലിംകൾ ഇപ്രാവശ്യം ഉംറ ചെയ്യാതെ തിരിച്ച് പോകലും അതിനായി ഒരു കരാർ ഉണ്ടാക്കലുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
സന്ധി വ്യവസ്ഥകൾ
നബി(സ്വ)ക്കും സുഹൈലിനുമിടയിൽ നടന്ന ദീർഘനേരത്തെ സംഭാഷണത്തിനൊടുവിൽ മുസ്ലിംകളും ഖുറൈശികളും ഒരു സമാധാനസന്ധിക്ക് രൂപം നൽകി.കരാറിലെ പ്രധാന വ്യവസ്ഥകൾ ഇവയായിരുന്നു:
1) മുസ്ലിംകളും ഖുറൈശികളും തമ്മിൽ പത്ത് വർഷത്തേക്ക് യുദ്ധം പാടില്ല.
2) ഖുറൈശികളുടെ സമീപത്തുനിന്ന് ആരെങ്കിലും മുസ്ലിംകളുടെ അടുത്തേക്ക് ചെന്നാൽ അവരെ തിരിച്ചയക്കണം.
3) മുസ്ലിംകളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഖുറൈശികളുടെ അടുത്തേക്ക് ചെന്നാൽ തിരിച്ചയക്കില്ല.
4) ഇത്തവണ മുസ്ലിംകൾ മദീനയിലേക്ക് മടങ്ങിപ്പോകണം.അടുത്തവർഷം ഉംറക്കായി മക്ക മൂന്ന് ദിവസം ഖുറൈശികൾ മുസ്ലിംകൾക്കായി ഒഴിഞ്ഞ് തരും.
5) മുസ്ലിംകളുമായും ഖുറൈശികളുമായും ഏത് അറബ് ഗോത്രങ്ങൾക്കും സഖ്യം ചേരാം.
പ്രത്യക്ഷത്തിൽ എല്ലാ കരാറുകളും മുസ്ലിംകൾക്ക് എതിരായി തോന്നിപ്പിച്ചെങ്കിലും പ്രവാചകർ(സ്വ) തങ്ങളുടെ ദീർഘവീക്ഷണം ആ കരാർ അംഗീകരിക്കുന്നതിനിടയാക്കി.സ്വഹാബത്ത് അസ്വസ്ഥരായെങ്കിലും അവരെ നബി(സ്വ) തങ്ങൾ സമാധാനിപ്പിച്ചു. കരാറിന്റെ തുടക്കത്തിൽ നബി(സ്വ) എഴുത്തുകാരനായ അലി(റ) നോട് ബിസ്മി എഴുതാൻ ആവശ്യപ്പെട്ടു. എന്നാൽ സുഹൈൽ അതിൽ റഹ്മാൻ,റഹീം എന്നെഴുതുന്നതിനെ എതിർക്കുകയും പകരം ‘ബിസ്മിക്കല്ലാഹുമ്മ’ എന്നെഴുതാൻ ശാഠ്യം പിടിക്കുകയും ചെയ്തു. സ്വഹാബത്ത് രോഷം കൊണ്ടെങ്കിലും നബി(സ്വ) തങ്ങൾ സുഹൈൽ ആവശ്യപ്പെട്ട പ്രകാരം എഴുതാൻ പറഞ്ഞു.ശേഷം അടുത്ത വാചകമായി “അല്ലാഹുവിൻറെ ദൂതനായ മുഹമ്മദ്(സ്വ) മക്കാ നിവാസികളുമായി ചെയ്യുന്ന കരാർ ആണിത്” എന്നെഴുതാൻ കൽപ്പിച്ചു .അപ്രകാരം അലി(റ) എഴുതി. സുഹൈൽ അതിനെയും എതിർക്കുകയും അബ്ദുല്ലയുടെ മകൻ മുഹമ്മദ് എന്നാക്കാൻ കൽപ്പിക്കുകയും ചെയ്തു. സ്വഹാബത്തിന് ഇത് സഹിക്കാൻ കഴിഞ്ഞില്ല,അവർ രോഷാകുലരായി.എന്നാൽ നബി(സ്വ)തങ്ങൾ സ്വന്തം കൈകൊണ്ടുതന്നെ അത് മായ്ച്ച് മുഹമ്മദ് ബ്നു അബ്ദില്ല എന്നാക്കി.
അനന്തരഫലങ്ങൾ
ഒറ്റനോട്ടത്തിൽ സന്ധിയിലെ എല്ലാ വ്യവസ്ഥകളും മുസ്ലിംകൾക്ക് എതിരായി തോന്നിക്കുന്നവയായിരുന്നു.സ്വഹാബികളിൽ പലർക്കും അതിൽ ശക്തമായ എതിർപ്പും ഉണ്ടായിരുന്നു.എന്നാൽ സന്ധിയിലെ വ്യവസ്ഥകളോരോന്നും മുസ്ലിംകൾക്ക് അനുകൂലമായി ഭവിക്കുന്നതിനാണ് കാലം പിന്നീട് സാക്ഷ്യം വഹിച്ചത്. മുസ്ലിംകളും ഖുറൈശികളും പത്തുവർഷത്തേക്ക് യുദ്ധം നിർത്തിവെക്കുന്നതിലൂടെ സ്വഹാബികൾക്ക് നിർഭയരായി കച്ചവടങ്ങൾ നടത്തുന്നതിനും സുഗമമായി ഇസ്ലാമിക പ്രബോധനം നടത്തുന്നതിനും സാധിച്ചു. ഇസ്ലാമിന്റെ ആശയാദർശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സ്വഹാബത്തിനെ അഷ്ടദിക്കുകളിലേക്ക് അയച്ചത് വലിയ നേട്ടങ്ങൾ കൈവരിച്ചു. മക്കയിൽ നിന്നുള്ളവർ ഇസ്ലാം സ്വീകരിച്ച് നബി(സ്വ)യുടെ അടുക്കൽ വന്നപ്പോൾ കരാർ ലംഘിക്കാതെ അവരെ തിരിച്ച് മക്കയിലേക്ക് തന്നെ പറഞ്ഞയച്ചു.എന്നാൽ അവർ ഖുറൈശികൾക്ക് പിടികൊടുക്കാതെ അബൂജൻദൻ(റ)ന്റെ നേതൃത്വത്തിൽ മക്കയുടെയും മദീനയുടെയും അതിർത്തിയിൽ നിലകൊണ്ട് ഖുറൈശി യാത്രാസംഘങ്ങളെ ആക്രമിക്കാൻ ആരംഭിച്ചു. അവരുടെ എണ്ണം വർദ്ധിച്ചു ഈ പുതു മുസ്ലിംകൾ ഖുറൈശികൾക്ക് വളരെ വലിയ നഷ്ടവും തലവേദനയുമായി മാറി.ഒടുവിൽ കരാറിലെ തങ്ങളുടെ ഏറ്റവും വലിയ വിജയമായി ഖുറൈശികൾ കരുതിയ ആ വ്യവസ്ഥ ഒഴിവാക്കിത്തരാൻ അപേക്ഷിച്ചുകൊണ്ട് അവർക്ക് നബി(സ്വ) തങ്ങളുടെ അടുക്കലേക്ക് ചെല്ലേണ്ടിവന്നു.നബി(സ്വ) തങ്ങൾ അതംഗീകരിച്ചതോടെ മക്കയിലെ പുതുമുസ്‌ലിംകൾ സന്തോഷത്തോടെ മദീനയിലേക്കെത്തി.
അടുത്തവർഷം ഉംറ ചെയ്യാൻ മുസ്ലിംകൾക്കായി ഖുറൈശികൾ മൂന്നുദിവസം മക്ക തുറന്നിട്ടു കൊടുത്തു. ഇതിലൂടെ യാതൊരുവിധ ഭയവുമില്ലാതെ മുസ്ലിംകൾക്ക് ഉംറ നിർവഹിക്കാൻ സൗകര്യമായി. ഉംറ വേളയിൽ മുസ്ലിംകളെ ഒളിഞ്ഞുനിന്ന് വീക്ഷിച്ച ഖുറൈശികൾ അടിമ യജമാന,സമ്പന്ന ദരിദ്ര, വർണ്ണവിവേചനങ്ങൾക്കതീതമായ ഇസ്ലാമിന്റെ സമത്വവും സാഹോദര്യവും കണ്ട് ആശ്ചര്യഭരിതരായി. ഇത് അവരിൽ മാനസാന്തരമുണ്ടാക്കി. ഖാലിദ്ബ്നുവലീദ്, അംറ് ബ്നു ആസ്വ് പോലുള്ള പല പ്രമുഖരും ഇതിനുശേഷമാണ് ഇസ്ലാം സ്വീകരിച്ചത്. കരാർ ഒപ്പിടുന്ന ഘട്ടത്തിൽ നബി തങ്ങളോട് നീരസം പ്രകടിപ്പിച്ച ഉമർ(റ) അടക്കമുള്ള അനുയായികൾ പ്രവാചകരുടെ അടുക്കൽ വന്ന് മാപ്പ് അപേക്ഷിക്കുകയുണ്ടായി.നബി (സ്വ)യുടെ നയതന്ത്രജ്ഞതയുടെയും ദീർഘവീക്ഷണത്തിന്റെയും മകുടോദാഹരണമായി ഹുദൈബിയ്യ സന്ധി ചരിത്രത്തിലിടം പിടിച്ചു.
ഹുദൈബിയ്യ നൽകുന്ന പാഠം
ആധുനികലോകം സംഘർഷഭരിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്തെങ്കിലും പ്രശ്നങ്ങൾ തങ്ങൾക്ക് നേരെ വരുമ്പോഴേക്കും ഇരവാദം ഉന്നയിച്ചുകൊണ്ട് അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് പല മുസ്ലിം നാമധാരികളും ഇസ്ലാമിന്റെ ലേബലിൽ പ്രവർത്തിക്കുന്ന സംഘടനകളും ശ്രമിക്കുന്നത്. ഇത്തരം പ്രവണതകൾക്ക് വ്യക്തമായ മറുപടിയാണ് ഹുദൈബിയ സന്ധി നൽകുന്ന പാഠങ്ങൾ.പലപ്പോഴും ആക്രമണങ്ങളെക്കാളേറെ സംയമനം പാലിക്കുന്നതും സമാധാനപാത സ്വീകരിക്കുന്നതായിരി ക്കും കൂടുതൽ നേട്ടമുണ്ടാക്കിത്തരിക എന്ന് ഹുദൈബിയ്യ നമ്മെ ഓർമ്മപ്പെടുത്തുന്നു. സമാധാനപരമായ സഹവർത്തിത്വം, നയതന്ത്രപരമായ സമീപനം, ദീർഘവീക്ഷണം,ക്ഷമ എന്നിവ നൽകുന്ന വലിയ വിജയങ്ങളെ ഹുദൈബിയ്യയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും.
ബാബരി മസ്ജിദ് തകർക്കപ്പെട്ട പ്രഷുബ്ധമായ സാഹചര്യത്തിൽ ശിഹാബ് തങ്ങളും ശംസുൽ ഉലമയടക്കമുള്ള സമസ്ത നേതാക്കളും മുസ്ലിം കൈരളിയോട് പറഞ്ഞത് ‘ഉത്തരേന്ത്യയിൽ ആയിരം പള്ളികൾ തകർക്കപ്പെട്ടാലും ഇവിടെ കേരളത്തിൽ ഒരു അമ്പലം പോലും തകർക്കപ്പെടരുത്’ എന്നായിരുന്നു. വിവേക പൂർണ്ണമായ ഈ നീക്കത്തിലൂടെ ഇസ്ലാമിന്റെ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പ്രചരിപ്പിക്കാനും പൊതുസമൂഹത്തിൽ നമ്മുടെ നേതൃത്വത്തിന് വലിയ മതിപ്പും, സ്വീകാര്യതയും ഉണ്ടാക്കാനും സാധിച്ചു.ഇസ്ലാമിനെ തീവ്രവാദത്തിന്റെ മതമായും എല്ലാ മുസ്ലിംകളെയും ഭീകരവാദികളായും കാണുന്നവർക്ക് അവരുടെ തെറ്റിദ്ധാരണ നീക്കാനും ആ നിലപാടുകൾ വലിയ പങ്കുവഹിച്ചു.സമാധാനത്തിന്റെയും വിവേകത്തിന്റെയും മാർഗ്ഗത്തിലൂടെ യഥാവിധി പക്വമായ തീരുമാനമെടുത്ത നേതൃത്വം നമുക്ക് വലിയ അനുഗ്രഹം തന്നെയാണ്. തിരിച്ച് ആക്രമാസക്തവും പ്രതികാരപരവുമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാകുമായിരുന്നു.മുസ്ലിം സമുദായത്തിന് കൂടുതൽ നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടിവരും എന്നതാകുമായിരുന്നു അതിന്റെ അനന്തരഫലം. ഉത്തരേന്ത്യയിലെന്നല്ല കേരളത്തിൽ തന്നെ ഒട്ടേറെ പള്ളികൾ തകർക്കപ്പെടുകയും വലിയ വർഗീയ കലാപങ്ങൾ ഉണ്ടാവുകയും ചെയ്യുമായിരുന്നു. നേതൃത്വത്തെ ധിക്കരിച്ചു കൊണ്ടുള്ള എടുത്തുചാട്ട സമീപനങ്ങൾ നമ്മളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുത്. സമാധാനപരമായ ഇടപെടലുകളും സംയമന നയങ്ങളുമാണ് വലിയ വിജയങ്ങളെ കൈവരിക്കാൻ ഇന്നലെകളിൽ സമുദായത്തെ പ്രാപ്തമാക്കിയത് എന്ന് കൂടി ഹുദൈബിയ്യ നമ്മെ പഠിപ്പിക്കുന്നു.