| അലി കരിപ്പൂര്‍ |
സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും മനോഹരമായ അധ്യായങ്ങൾ തീർത്ത് ഷംസുക്ക യാത്രയായി. അല്ലാഹുവിൻറെ നിശ്ചയമാണെങ്കിലും അപ്രതീക്ഷിതമായ ആ വിയോഗം സൃഷ്ടിച്ച നോവ് ചെറുതൊന്നുമല്ല. മത രാഷ്ട്രീയ സാമൂഹിക രംഗത്ത് അസാധാരണമായ വ്യക്തി മുദ്രപതിപ്പിച്ച് നാഥനിലേക്ക് യാത്രയായ അദ്ദേഹത്തിൻറെ ജീവിതം എന്തുകൊണ്ടും സ്മരിക്കപ്പെടേണ്ടതാണ്.
മാതൃകാപരമായിരുന്നു ജീവിതം പടച്ചവൻ നൽകിയ സമയം ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. .ദിവസത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കലായിരുന്നു പതിവ്. ഇബാദത്തിലായി വളരുന്ന യുവാവിന് നാളെ അർഷിന്റെ തണൽ നല്കപ്പെടുമെന്ന് തിരുവചനത്തിൽ കാണാം. നിഷ്കളങ്കമായ ജനസേവനത്തിലൂടെ ആ മഹത്വമായ പദവിയെ അദ്ദേഹം സ്വീകരിച്ചു എന്നു നമുക്ക് പറയാം.
നിറഞ്ഞ പുഞ്ചിരിയോടെ തുറന്ന ഹൃദയത്തോടെ മാത്രം അദ്ദേഹം എല്ലാവരെയും സമീപിച്ചു. കണ്ടുമുട്ടുന്നവരെ മുഴുവനും പ്രിയപ്പെട്ടവരായി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസൂയാവഹമാണ്. പൊതുപ്രവർത്തകനാകാൻ ആർക്കും കഴിയും എന്നാൽ ഇത് ചിലർക്ക് മാത്രമേ കഴിയൂ.നല്ല മനുഷ്യനായിരുന്നു രാഷ്ട്രീയത്തിൽ വെള്ളക്കുപ്പായമിട്ടവനെ രണ്ടാം കണ്ണുകൊണ്ട് നോക്കപ്പെടുന്ന കാലത്ത് വിമർശനാതീതമായജീവിതം അദ്ദേഹം കെട്ടിപ്പടുത്തു. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഭംഗിയോടെ പൂർത്തീകരിക്കുമായിരുന്നു. പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഷംസു നാട്ടിൽ എവിടെയും ഓടിയെത്തും .ദർസിന്റെ യശസ്സ് ഉയർത്തുന്നതിന്ന് അദ്ദേഹം ഏറെ പ്രയത്നിച്ചു. പണ്ഡിതരെയും മുതഅല്ലിമുകളെയും ഏറെ സ്നേഹിച്ച അദ്ദേഹത്തിന്റെ ട്രാവൽസ് വഴി’ എത്രയോ പണ്ഡിതർ പരിശുദ്ധ ഹജ്ജ്, ഉംറ സൗജന്യമായി നിർവഹിച്ചു. സഫാരി ട്രാവൽസിലൂടെ ആഖിറത്തിലേക്കാണ് അദ്ദേഹം കൂടുതൽ സമ്പാദിച്ചത്.
എത്ര സങ്കീർണ്ണമായ കാര്യത്തെയും എളുപ്പത്തിൽ മറികടക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. ഞാൻ കൈവെച്ചതിൽ എല്ലാത്തിലും റബ്ബ് ബറക്കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ ശുക്റോടെ സ്മരിച്ചിട്ടുണ്ട്. അല്ലാഹു നൽകിയ ബുദ്ധി ഉപയോഗിച്ച് ദുനിയാവിൽ സമ്പാധിക്കുകയായിരുന്നുവെങ്കിൽ കോടിപതിയാകാമായിരുന്നിട്ടും ദുനിയാവിന്റെ മണ്ണിൽ സേവനത്തിന്റെ വിത്തിട്ട് ആഖിറത്തിൽ വിള കൊയ്യാനാണ് ആ മനുഷ്യൻ അഗ്രഹിച്ചത്. കുഞ്ഞുമക്കൾ മുതൽ വയോവൃദ്ധർ വരെ ആ സ്നേഹം അനുഭവിച്ചിട്ടുണ്ട്. മരണവീട്ടിൽ ആദ്യമെത്തുകയും അവസാനം മടങ്ങുന്നതും അദ്ദേഹമാണ്. അതിനിടയിൽ അവിടെ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടാവും. കല്യാണവീട്ടിൽ തേടിയിറക്കത്തിന് വാഹനം അന്വേഷിക്കുമ്പോൾ അതൊക്കെയും ഞാനേറ്റെന്ന് പറയുകയും മുഴുവൻ വാഹനവും സൗജന്യമായി നൽകുകയും ചെയ്തു. കോവിഡിൽ കുടുങ്ങി പുറത്തിറങ്ങാൻ പലരും പ്രയാസം കാണിച്ച നേരത്ത് അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ വരെ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
പ്രളയം വറുതി തീർത്ത നിലമ്പൂരിന്റെ മണ്ണിലും സേവനത്തിന്റെ കോട്ടണിഞ്ഞ് ശംസുക്ക വന്നു. വൃത്തിഹീനമായ വീടുകൾ ശുചീകരിച്ച് , തന്റെ വാഹനത്തിൽ മേൽമുറിയിൽ നിന്നും കൊണ്ടുവന്ന ശുദ്ധജലം അവർക്കു നൽകിയായിരുന്നു മടങ്ങിയിരുന്നത് എന്ന് പറയുമ്പോൾ മാനുഷിക സ്നേഹത്തിന്റെ ആഴം എത്രമേൽ ശക്തമായിരുന്നെന്ന് മനസ്സിലാക്കാം.ലോക്ഡൗണിൽ ഹൈദരാബാദിൽ നിന്നും മടങ്ങാനാവാതെ പ്രയാസപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ചെയ്തു. അതിന്റെ അവസാനംവരെയും പ്രയത്നിക്കുകയും വിജയിക്കുകയും ചെയ്തു. ലോക്ക്ഡോൺ കാരണം നാട്ടിൽ പോകാൻ സാധിക്കാതെ ദർസിൽ കുടുങ്ങിയ ആലപ്പുഴയിലെ സുഹൃത്തിനു വേണ്ടി അഞ്ചോ ആറോ മണിക്കൂർ വേണ്ടിവരുന്ന യാത്രയായിരുന്നിട്ടും സ്വന്തം വാഹനത്തിൽ തന്നെ അദ്ദേഹം യാത്രയാക്കി. വളരെ വേഗത്തിൽ അവിടെ നിന്നും മടങ്ങിയ അദ്ദേഹം അന്ന് വീട്ടുകാരോട് പറഞ്ഞത് തറാവീഹിന് എത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ്. ആ മനസ്സിനുള്ളിലെ ആത്മീയതയെ കാണുക തന്നെ വേണം. അദ്ദേഹം മസ്ജിദിന്റെ ഭാരവാഹി ആയിരുന്നില്ല പക്ഷേ അവർക്കൊക്കെയും ഉപദേശ, നിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹം വേണമായിരുന്നു. മരണത്തിന് തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയിൽ പോലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ജുമുഅ നടത്തുവാനുള്ള പ്രയത്നത്തിലായിരുന്നു അദ്ദേഹം. എന്റെ രാഷ്ട്രീയജീവിതത്തിൽ ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല എന്ന് തലമുതിർന്ന നേതാവ് തന്നെ അനുസ്മരിച്ചിട്ടുണ്ട്. കടം വാങ്ങിയെങ്കിലും അദ്ദേഹം മറ്റുള്ളവരെ സഹായിക്കുമായിരുന്നു എന്നാണ് മറ്റൊരാൾ അനുസ്മരിച്ച്ത്.
ഒത്തിരി പാഠങ്ങൾ ഷംസുക്ക നമുക്ക് നൽകുന്നുണ്ട്. ആയിരം രൂപയുടെ വികസനത്തിന് 10000 വാങ്ങി 9000 വും പോക്കറ്റിൽ ആക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ 10000 ചെലവിൽ എടുത്ത് 9000 ലഭിക്കുമ്പോൾ ബാക്കി കാശ് സ്വന്തം പോക്കറ്റിൽ നിന്നും ചെലവഴിക്കുന്ന നിഷ്കളങ്ക രാഷ്ട്രീയത്തിന്റെ പ്രതിരൂപമാണദ്ദേഹം. സി എച്ചും ശിഹാബ് തങ്ങളും കാണിച്ച ഹരിത രാഷ്ട്രീയത്തിന് മഹിതമായ ഉദാഹരണം. രാഷ്ട്രീയം എന്നതിന് കാപട്യം എന്നർത്ഥം വെക്കുന്ന കാലത്ത് സ്നേഹം, സേവനം എന്നൊക്ക അർത്ഥം വെച്ച് നമ്മെ അത്ഭുതപെടുത്തിയ ജീവിതമായിരുന്നു കാണാൻ സാധിച്ചത്. ഒരാളെയും കുറ്റം പറയാത്ത അദ്ദേഹം എല്ലാവരുടെയും നല്ല വാക്കിന് അർഹനായി. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സേവനം ചെയ്തു.
ക്യാൻസറിന്റെ നീറുന്ന വേദനകൾ കടിച്ചമർത്തി വിശ്രമിക്കാൻ മറന്ന് ആ മഹാ മനീഷി വിശ്രമിക്കാനായി അല്ലാഹുവിലേക്ക് യാത്രയായിരിക്കുകയാണ്. എത്രയോ തവണ ആർസിസി യിലേക്ക് മറ്റുള്ളവരെ കൊണ്ടുപോയ അദ്ദേഹത്തിന് ക്യാൻസർ ഉണ്ടെന്നത് അടുത്തവർ പോലും അറിയില്ലായിരുന്നു. സ്വന്തം ഓപ്പറേഷന് ഒരാളെയും ബുദ്ധിമുട്ടിക്കരുതെന്ന വിചാരത്താൽ തനിയെയാണ് പോയത്. ഒരു തലവേദന വന്നാൽ മറ്റുള്ളവരുടെ കാര്യം മറന്നു പോകുന്ന നമുക്ക് അദ്ദേഹത്തിൽ പാഠമുണ്ട്. ദർസിലെ കമ്പ്യൂട്ടർ ലാബ് എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ ആ മനുഷ്യൻ കാണിച്ച വലിയ പ്രവർത്തനങ്ങൾ കുറച്ചൊന്നുമല്ല. മേൽമുറിയുടെ ഓരോ മണൽ തരികളും വേദനിച്ചിട്ടുണ്ടാവണം ആ വിയോഗത്തിൽ . കാരണം ജനങ്ങളിൽ ഉത്തമർ സൽസ്വഭാവികൾ ആണെന്ന തിരു വചനത്തെ അർത്ഥപൂർണ്ണമാക്കി കൊണ്ടാണ് അദ്ദേഹം മടങ്ങുന്നത് തന്റെ എളാപ്പയുടെ ബിസിനസിനെ വളർത്തിയെടുക്കണം എന്ന സ്വപ്നം ബാക്കിവെച്ചു കൊണ്ട്. തനിക്ക് വേണ്ടിയല്ല എളാപ്പയുടെ വളർച്ചക്ക്, അതെ ആ ജീവിതം മുഴുവനും മറ്റുള്ളവർക്ക് വേണ്ടി തന്നെയായിരുന്നു.
അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ മരണത്തിനു തുല്യമായ അവസ്ഥയായിരുന്നു വീട്ടിൽ താൻ അതിരറ്റ് സ്നേഹിച്ച കൊടപ്പനക്കലെ സയ്യിദുമാർ തന്നെ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി. ജനനിബിഡമായിരുന്നു ആ മുറ്റം.ജനാസ നിസ്കാരം തവണകളായി നടന്നു. മൂടിക്കെട്ടിയ മനസ്സുമായി ആളുകൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയിരുന്നു. ഇതെല്ലാം വിളിച്ചോതുന്നത് സ്നേഹത്തിന്റെയും, നിഷ്കളങ്കതയുടെയും അർത്ഥമായിരുന്നു അല്ലാഹു അദ്ദേഹത്തിനും നമുക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ… ആമീൻ