| മുഹമ്മദ് മസ്ഊദ്. എ പി കുമരംപുത്തൂർ |
“ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ…” മലീമസപ്പെട്ടുകൊണ്ടിരിക്കുന്ന ജലാശയങ്ങളെയും മരിച്ചു കൊണ്ടിരിക്കുന്ന മലകളെയുമൊക്കെ നോക്കി ഒരു കവിയെഴുതിയ വ്യാകുലതകളാണ് ഈ വരികൾ. കവിതയിലെ ഓരോ വരികളും അക്ഷരംപ്രതി പുലർന്നുകൊണ്ടിരിക്കും വിധം പ്രകൃതി താളം തെറ്റിക്കൊണ്ടിരിക്കുന്നു. പ്രകൃതിദുരന്തങ്ങളും അശാസ്ത്രീയമായ പദ്ധതികളുമെല്ലാം ഇതിന് നിമിത്തമായി.
കേന്ദ്ര പരിസ്ഥിതി വന കലാവസ്ഥ മന്ത്രാലയം ഈ കഴിഞ്ഞ മാർച്ച് 12ന് പുറത്തിറക്കിയ EIA കരട് വിജ്ഞാപനമാണ് ഇപ്പോൾ ചർച്ചയേറിക്കൊണ്ടിരിക്കുന്നത്. പുതിയ വിജ്ഞാപനത്തെക്കുറിച്ചുള്ള പൊതു ജനാഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഈ ആഗസ്റ്റ് 11 ന് അവസാനിച്ചെന്നിരിക്കെ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്ന് വരുന്നത്.1970 കളിൽ തന്നെ ആസൂത്രണ കമ്മീഷൻ പരിസ്ഥിതി നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും 1984 ഭോപ്പാൽ ദുരന്തത്തിൻ്റെ ആഘാതം വിലയിരുത്തിയപ്പോൾ മാത്രമാണ് 1986ൽ ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിൽ വരുന്നത്.പിന്നീട് 1994 ൽ ElA (Environment Assessment Impact) നടപ്പിൽ വരികയും 2006ൽ ഇതിൽ ഭേദഗതി വരുത്തുകയും ചെയ്തു.2020 മാർച്ചിലെ പുതിയ വിജ്ഞാപനം ഖനി ജലസേചന പദ്ധതി, വ്യവസായ യൂണിറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ, മാലിന്യ സംസ്കരണ പ്ലാൻ്റുകൾ തുടങ്ങിയവ നിർമിക്കുന്നതിന് മുമ്പുള്ള പരിസ്ഥിതി ആഘാത പഠനത്തിനും പൊതുജനാഭിപ്രായത്തിനും കടിഞ്ഞാണിടുന്നതാണ്.നിലവിൽ ഒരു വ്യവസായശാലയോ വൈദ്യുത പദ്ധതിയോ തുടങ്ങണമെങ്കിൽ ഇതു മൂലം പരിസ്ഥിതിക്കും പ്രദേശവാസികൾക്കുമുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഒരു വിദഗ്ധ സമിതി പഠനം നടത്തി എൻവിറോൺമെൻ്റ് ക്ലിയറൻസ് നൽകിയാലേ തുടങ്ങാവൂ.എന്നാൽ അങ്കലാപ്പുണർത്തുന്ന പുതിയ പുകമറകൾ വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ സ്മരിപ്പിക്കുന്നു. എൽജി പോളിമറിന് ക്ലിയറൻസ് ലഭിച്ചിരുന്നില്ലെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്.വ്യവസായശാലകൾ കുന്നുകൂടിയാലുള്ള ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പുനരാലോചിക്കേണ്ടതുണ്ട്.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് ബഹിര്ഗമിപ്പിക്കുന്നു. കൂടാതെ, വന നശീകരണത്തിന്റെ ഫലമായി
വൃക്ഷങ്ങൾ നടത്തുന്ന കാർബൺ സംസ്കരണ പ്രക്രിയയും ഇല്ലാതാക്കുന്നു.
പുതിയ നിയമത്തിലെ പുകമറകൾ
___________
നാൽപ്പതോളം പദ്ധതികൾക്കാണ് പുതിയ കരടിലെ B2 പദ്ധതി പ്രകാരം ക്ലിയറൻസിൻ്റെ ആവശ്യമില്ലാതാവുന്നത്. അനുമതി തേടാതെ തന്നെ ഇഷ്ടാനുസരണം സമുച്ചയങ്ങളും ഖനികളും ഉയർന്നാലുള്ള ഭവിഷത്ത് ഭീമമാണ്. തന്ത്ര പ്രധാനമെന്ന് കേന്ദ്രം പറഞ്ഞാൽ പിന്നെ പ്രതികരിക്കാനും അവകാശമില്ല.പരിസ്ഥിതിയോടൊപ്പം മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണിത്. പബ്ലിക് ഹിയറിങ്ങിൻ്റെ കാലാവധി 30 ദിവസത്തിൽ നിന്ന് 20 ദിവസമായി വെട്ടിക്കുറക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് ചുരുങ്ങിയ ദിനങ്ങളിൽ വിശദമായി പഠിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് മുൻകൂട്ടി കണ്ടാണ് മുതലാളിത്ത താളത്തിൽ ഒരു ഭേദഗതി.അപ്രകാരം
ഒരു പദ്ധതി തുടങ്ങാൻ അനുമതി തേടി 15 ദിവസങ്ങൾക്കുള്ളിൽ സമിതിയിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെങ്കിൽ അത് അനുവാദമായിക്കണ്ട് പ്രാരംഭം കുറിക്കാമെന്നാകുമ്പോൾ അസമിൽ 13000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്ന 15 വർഷമായി പ്രവൃത്തിച്ചുകൊണ്ടിരുന്ന Oil India Ltd plant യിലെ തീപ്പിടത്തവും കമ്പനി പ്രവൃത്തിച്ചിരുന്നത് ക്ലിയറൻസ് ഇല്ലാതെ ആയിരുന്നെന്ന വസ്തുതയും ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കാമെന്നതിലേക്ക് ചൂണ്ടുപലകയിടുന്നു.
ഒരു പ്രദേശത്ത് ഒരു പദ്ധതി നടപ്പിൽ വരുമ്പോൾ അതിലെ നേട്ടങ്ങൾ അനുഭവിക്കാനായാലും ഇല്ലെങ്കിലും കോട്ടങ്ങൾ അനുഭവിക്കാനുള്ളത് പ്രദേശവാസികൾ തന്നെയാണ്.അനുഭവ സാക്ഷ്യങ്ങളിൽ നിന്നുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് വിലങ്ങിടുന്നതോടെ കടുത്ത അരക്ഷിതാവസ്ഥയാണ് അവരെ വലയം ചെയ്യുന്നത്. ഇനി പദ്ധതിയിൽ ഒരു പാകപ്പിഴവോ വാതകച്ചോർച്ചയോ മറ്റു വല്ലതുമോ കാരണം എത്ര വലിയ പ്രത്യാഘാതങ്ങളാൽ പ്രദേശം ഇളകിമറിഞ്ഞാലും ശെരി, കമ്പനിയുടമക്ക് തന്നിഷ്ടം പ്രവർത്തിക്കാം. പ്രദേശവാസികൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന നിർബന്ധവുമില്ല. മൗനമായി പ്രകൃതി വിങ്ങി നുറുങ്ങുന്നത് കണ്ട് നിൽക്കുക മാത്രം.നിലവിൽ 20000 ചതുരശ്ര മീറ്റർ പരിധിക്കപ്പുറം വരുന്നതിന് അനുമതി തേടണമെന്നിരിക്കെ 1.5 ചതുരശ്ര മീറ്റർ പരിധി വരെ അനുമതി തേടേണ്ടതില്ലെന്ന പുതിയ നിയമമനുസരിച്ച് ഒരു വിമാനത്താവളത്തോളം പോന്നതാണെങ്കിലും അനുമതി തേടേണ്ടതില്ലെന്ന് സാരം.പണത്തിനു മീതെ പരുന്തും പറക്കില്ലെങ്കിലും പരുന്തിന് ജീവിക്കാനും വായു വേണമെന്ന് മറക്കരുത്. ഇഞ്ചിഞ്ചായി പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുമ്പോൾ ശ്വസിക്കാൻ വരെ വായു വാങ്ങേണ്ടി വരുമെന്ന ഭയാനകരമായ കാലത്തിലേക്കാണ് കാൽ വെക്കപ്പെടുന്നത്.
മാലിന്യ സംസ്കരണ പ്ലാൻ്റുകൾ പൊതു ജന വാസസ്ഥലങ്ങളിൽ നിന്നും 5 കി.മീറ്ററോളം കുറവാണെങ്കിൽ അനുമതി തേടണമെന്ന EIA യുടെ അനുശാസനം നിരാകരിക്കുന്നതോടൊപ്പം പുതിയ നയം 25-100 കി.മീ ഇടയുള്ള ദേശീയപാത വികസനത്തിന് അനുമതിയാവശ്യമില്ലെന്നും വ്യക്തമാക്കുന്നു. ഇവിടെ പ്രത്യക്ഷമായ വസ്തുത,ഇന്ത്യയിലെ ഹൈവേകളെല്ലാം തന്നെ 60 കിലോമീറ്ററിൽ താഴെയുള്ളതാണ്.
അചിന്തനീയമായ ഇത്തരം തീരുമാനങ്ങൾ പ്രകൃതിക്കും ജീവ ജാലങ്ങൾങ്ങൾക്കും വരുത്തുന്ന ദോഷങ്ങളുടെ തോത് വിവരണാധീതമാണ്.
പ്രത്യാഘതങ്ങൾ
_______
വ്യവസായശാലകളും മറ്റും കുന്നുകൂടിയാലുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.വ്യവസായശാലകളിൽ നിന്നുള്ള പുക വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ഘനമൂലകങ്ങളും നൈട്രേറ്റുകളും അതിൻ്റെ തീവ്രത വർധിപ്പിക്കുന്നു. വിഷ വാതകങ്ങളും രാസ വസ്തുക്കളും ഫോസിൽ ഇന്ധന ഉപയോഗങ്ങൾക്കുമെല്ലാം അനുമതി തേടേണ്ടാത്തതിനാൽ അധികരിക്കുന്നതോടെ കാർബൺ വായു മലിനമാക്കുന്നു. ആഗോള താപനത്തിന് ഇത് വഴിയൊരുക്കുകയും മഞ്ഞുരുകലും വെള്ളപ്പൊക്കവും വരൾച്ചയും എല്ലാം ഉണ്ടാവുകയും ചെയ്യും. വനങ്ങൾ നശീകരിക്കപ്പെട്ട് കഴിഞ്ഞാൽ വൻ വിപത്ത് തന്നെയാണുണ്ടാവുക.കാർബൺണ്ടൈ ഓക്സൈഡിൻ്റെ അളവ് വർധിക്കുകയും താപനില താളം തെറ്റുകയും ചെയ്യും. ഓസോൺ പാളിയുടെ സാന്ദ്രത കുറയുകയും രാസ വസ്തുക്കളും ഫോസിൽ ഇന്ധനങ്ങളും കത്തിക്കുന്നത് വഴിയും അമ്ലമഴക്ക് ഹേതുവാകുകയും ചെയ്യുന്നു. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ അനിയന്ത്രിതമായാലുള്ള അപകടങ്ങൾ അതിതീവ്രമാണ്.അധികാരക്കൊഴുപ്പിൻ്റെ പിൻബലത്തിൽ അനർത്ഥങ്ങൾ ചെയ്തുകൂട്ടുമ്പോൾ അതുമൂലമുണ്ടാകുന്ന ആഘാതങ്ങൾ ആലോചിക്കുക. ജീവവായുവിന് വേണ്ടി വലയുന്ന കാലം വിദൂരമല്ല !!!