|✍️മുഹമ്മദ് ബഷീർ താഴെക്കോട്|
പ്രവാചക പ്രകീർത്തനങ്ങളുടെ കാവ്യശകലങ്ങൾ സംക്ഷിപ്തമായ രീതിയിൽ കോർത്തിണക്കിയതാണ് മൻഖൂസ് മൗലിദ്.സൈനുന്ദീൻ മഖ്ദൂം ഒന്നാമന്റെ തിരു കൈകളാൽ രൂപാന്തരപെട്ടതാണ് ഈ കാവ്യ രചന.
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ കേരളീയ മലബാറിൽ താണ്ഡവമാടിയ പ്ലേഗ്, വസൂരി പോലുള്ള മാരകമായ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാനായി മലബാറിന്റെ രക്ഷാ കേന്ദ്രവും ആത്മീയ നേതൃനിരയുടെ പുണ്യഭൂമിയുമായ പൊന്നാനിയിലെ വലിയ മഖ്ദൂമിന്റെ അടുക്കൽ വന്ന് ജനങ്ങൾ സങ്കടം പറഞപ്പോൾ അവിടുന്ന് പ്രശ്ന പരിഹാരമായി പറഞ് കൊടുത്ത ഒരു പരിഹാരമാർഗ്ഗം കൂടിയായിരുന്നു.
ഇദ്ദേഹം ആത്മീയ ധാരയിൽ ഖാദിരി ത്വരീഖത്തിന്റെ ശൈഖുമാണ്.
കേരളത്തിൽ വളരെ ഏറെ പ്രചാരമുള്ള ഈ കാവ്യരചന ആഗോളതലത്തിലും ശ്രദ്ധിക്കപ്പെടുന്ന
ഒരു പ്രവാചക പ്രകീർത്തനം കൂടിയാണ്.
വിഘടിതവാദികൾ വളരെ ആക്ഷേപിക്കുന്ന ഒരു മൗലിദ് കൂടിയാണ് മൻഖൂസ് മൗലിദ്
ഇശ്ഖിന്റെ കുത്തൊഴുക്കിൽ മുത്ത് റസൂലിനോട് പാപമോചനത്തിനായി ആവശ്യപ്പെടുന്ന ഈരടികൾ ഈ കാവ്യരചനയിൽ കാണുന്നു എന്നത് തന്നെയാണ് ഇതിന് കാരണം.
ഈ കാവ്യരചനയുടെ അവസാനമുള്ള ദുആയിൽ പതിനഞ്ച്, പതിനാറ് നൂറ്റാണ്ട് കാലഘട്ടത്തിൽ കേരളത്തെ പിടിച്ചുലച്ചിട്ടുള്ള സാക്രമിക രോഗങ്ങളിൽ നിന്നും കാവലിനെ തേടുന്നവരികൾകാണാം.
കേരളീയ പണ്ഡിതൻ മഖ്ദൂം (റ )ന്റെ രചനയിലായത് കൊണ്ടാവാം മലബാറിൽ ഇത് ഇത്ര ഏറെ പ്രസിദ്ധിയാർജ്ജിക്കാൻ കാരണം.
മഹത്തുക്കളും,മൻഖൂസും
പ്രവാചക പുംഗവരുടെ കവികളായി അവിടുത്തെ അനുചരരിൽ നിന്ന് മുന്നൂറിൽ പരം ആളുകളെ പ്രതിപാതിക്കുന്നുണ്ട്. ഹസ്സാനുബ്നു സാബിതും, കഅബ് ബ്നു സുഹൈറുമെല്ലാം ഇവരിൽ പ്രധാനികളെന്ന് മാത്രം.
മൻഖൂസ് മൗലിദിന്റെ രചനക്ക് ശേഷം ഇത് വരെയുള്ള പണ്ഡിത മഹത്തുക്കളെല്ലാം അതിനെ വളരെയധികം
ആദരിക്കുകയും, അംഗീകാരം നൽകുകയും പല പ്രയാസ, പ്രതിസന്ധി ഘട്ടങ്ങളിലും ഇത് ചെല്ലാൻ നിദ്ദേശിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.ഇവരിൽ പ്രധാനികളാണ് ഇൽമിലും, ഹിക്മതിലും പ്രോഞ്ജലിച്ച് നിന്ന പൊന്നാനി മഖ്ദൂമുമാർ, പിന്നീട് മമ്പുറം സയ്യിദ് അലവി മൗലദ്ധവീലയിലുടെയും ,അവിടുത്തെ മുരീദായ
വെളിയംകോട് ഉമർ ഖാസിയിലൂടെയുമെല്ലാം
ഇതിന് പ്രോത്സാഹനം നൽകപ്പെട്ടു.
ഒരു പ്രദേശത്ത് പകർച്ചവ്യാദി പിടിപെടുകയും ആളുകൾ പ്രയാസപ്പെടുകയും ചെയ്തപ്പോൾ മമ്പുറം തങ്ങളോട് ആവലാതി ബോധിപ്പിക്കുകയും
ചെയ്തപ്പോൾ അവർക്ക് ഒരു കൊടി നൽകുകയും കൊടിയുമായി സ്വലാത്ത് ഉരുവിട്ട് ഗ്രാമ ഗ്രാമാന്തരം സഞ്ചരിക്കാനും അവസാനം ഒരു കുന്നിന് മുകളിൽ കയറി മൻഖൂസ് മൗലിദ് പാരായണം ചെയ്ത് പിരിയാനുമായിരുന്നു കൽപ്പിച്ചത്. താനൂര് പ്രദേശത്ത് വർഷത്തിലൊരു പ്രാവശ്യം, ഇന്നും നടന്ന് വരുന്ന മൻഖൂസ് മൗലിദ് സ്ഥാപിച്ചതിൽ വെളിയംകോട് ഉമർഖാസി(റ)ന്റെ നിർദേശപ്രകാരമാണെന്ന് പറയപ്പെടുന്നുണ്ട്.അത് പോലെ തന്നെ അല്ലാഹുവിന്റെ ആരിഫീങ്ങളിൽ പ്രധാനിയായ ബഹുമാനപ്പെട്ട അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയുടെ ചരിത്രങ്ങളിലും അദ്ദേഹം പല പ്രദേശങ്ങളിലും ഇതിന് നേതൃത്വം നൽകിയതായി കാണാൻ കഴിയും. ബഹുമാനപ്പെട്ട സമസ്തക്ക് ഒരു പാട് കാലം നേതൃത്വം നൽകിയ ഖുത്ബി മുഹമ്മദ് മുസ്ലിയാർ പാനൂരിൽ നാൽപ്പത് വർഷം മൻഖൂസ് മൗലിദ് ദർസ് നടത്തിയതായി കാണാം.
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഖസീദത്തുൽ ബുർദയടക്കമുള്ള അറിയപ്പെട്ട പ്രവാചക പ്രകീർത്തന കാവ്യങ്ങളിലധികവും രചിക്കപ്പെടാനുണ്ടായ പശ്ചാതലം പലവിധ മാറാവ്യാദി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.
മലബാറും മൻഖൂസും
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പ്രവാചക കാവ്യമായ ബുർദതുശ്ശരീഫയെക്കാൾ ഏറെ കേരളത്തിൽ പ്രചുര പ്രചാരം നേടിയ പ്രവാചക കാവ്യമാണ് മൻഖൂസ് മൗലിദ്. കേരളീയ മലബാറിലെ പല വീടുകളിലെയും മുഖ്യമായ പല പരിപാടികളെല്ലാം നടക്കുന്നതും ഈ കാവ്യ വായനക്ക് ശേഷമായിരിക്കുമെന്നത് കേരള മലബാറിന്റെ ഒരു വ്യത്യസ്ത സവിശേഷതയാണ്.
പ്രവാകർ (സ)യുടെ അനുയായി വൃന്ദങ്ങളിൽ നിന്നും നേരിട്ട് ദീൻ പഠിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്.പ്രശസ്ത സ്വഹാബി മുഗീറത്ബ് ശുഅബ(റ)കേരളം സന്ദർശിച്ചത് ചരിത്രത്തിൽ കാണാം. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും അവരിൽ നിന്ന് പകർത്തിയവരാണ് കേരള ജനത.
പിന്നീട് കേരളീയ മുസ്‌ലിംകൾക്ക് നേതൃത്വം നൽകിയത് പൊന്നാനി മഖ്ദൂമുമാരും, യമനീ സാദാത്തുക്കളുമാണ്.
കോവിഡ് സാഹചര്യത്തിൽ മാല മൗലിദുകളുടെ പ്രാധാന്യം
വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി എല്ലാം താളം തെറ്റിച്ചിരിക്കുന്നു. ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നു, ഇത്തരം ഒരു സാഹചര്യത്തിലും വിശ്വാസികളായ നമുക്ക് ആത്മീയമായ പരിഹാരമാർഗ്ഗങ്ങൾ തന്നെയാണ് ഏറ്റവും മുഖ്യം. മുൻഗാമികളായ നമ്മുടെ മഹത്തുക്കളും പണ്ഡിതന്മാരും, ഇത്തരം ആത്മീയ പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് കൃത്യമായി പഠിപ്പിച്ചു തരികയും അത് എങ്ങനെയാണ് നിർവ്വഹിക്കേണ്ടത് എന്ന് കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. ഇവിടെ മൻഖൂസ് മൗലിദിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ ചരിത്രം നമ്മുടെ മുമ്പിൽ വളരെ വ്യക്തമാണ്. പ്രസ്തുത ആത്മീയ പരിഹാര മാർഗങ്ങളിൽ നാം ഒന്നുകൂടെ ശ്രദ്ധ പതിപ്പിക്കേണ്ടിരിക്കുന്നു
മദീനയും പകർച്ച വ്യാധികളും
തിരുദൂതർ അന്ത്യവിശ്രമം കൊള്ളുന്നതും, അവിടത്തേക്ക് അഭയം നൽകുകയും ചെയ്ത പുണ്യ ഭൂമിയുമാണ് മദീന. അത് കൊണ്ട് തന്നെ തിരുനബി മദീനയെ വല്ലാതെ പ്രിയം വെക്കുകയും മദീനക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുകയും ചെയ്തതായി ഹദീസുകളിൽ കാണാം .
മദീനയുടെ എല്ലാ പ്രവേശന കവാടങ്ങളിലും മലക്കുകൾ പാറാവ് നിൽക്കുന്നു, മദീനയിൽ പ്ലേഗും, ദജ്ജാലും പ്രവേശിക്കില്ല. (ഹദീസ്)
കോവിഡ് ബാധിച്ച് മദീനയിൽ മരണം സംഭവിച്ചതിനെത്തുടർന്ന് തിരുവചനത്തെയും മദീനയേയും ആക്ഷേപിക്കുന്ന നിരീശ്വര, വിഘടിതവാദികൾ യാഥാർത്ഥ്യം മനസ്സിലാക്കത്തതാണ് ഇതിന് കാരണം.തിരുവചനത്തിലൂടെ നബി(സ) പറഞ്ഞത് പ്ലേഗിനെ സംബന്ധിച്ച് മാത്രമാണ്. പ്ലേഗ്എന്നത് മഹാമാരികളിൽ വളരെ ഏറെ അപകടകാരികൂടിയാണ്.ഇത് ഒരു സ്ഥലത്ത് പടർന്ന് പിടിച്ചാൽ നൂറ്റാണ്ടുകൾ നിലനിൽക്കുകയുംചെയ്യും.