|Ismail Kilirani|
ജനാധിപത്യവും മനുഷ്യാവകാശങ്ങളും ലോകത്തെ എല്ലാവരുടെയും ജന്മാവകാശമാണെന്ന് വിശ്വസിക്കുന്ന കാലത്ത് മനുഷ്യാവകാശ നിഷേധത്തിന്റെയും പൗരാവകാശ ലംഘനങ്ങളുടെയും നീറുന്ന നൂറായിരം ചിത്രങ്ങളാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്. കിരാതമായ പട്ടാള വാഴ്ചയുടെ രണഭൂമിയില്‍ നിന്ന് ജനാധിപത്യത്തിന്റെ നറുമണത്തിലേക്ക് രാജ്യത്തെ നയിച്ചതിന്റെ പേരില്‍ നോബല്‍ സമ്മാനം നേടിയ സൂക്കിയുടെ നാട്ടില്‍ നിന്ന് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന കാഴ്ചകള്‍ തെല്ലൊന്നുമല്ല ലോക മനസ്സാക്ഷിയെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നത്. പ്രാകൃതവും അപരിഷ്‌കൃതവുമായ പീഢനമുറകള്‍ക്ക് അഹിംസാ പ്രവാചകനുമായ ബുദ്ധന്റെ അനുയായികള്‍ നേതൃത്വം നല്‍കുമ്പോള്‍ പൈശാചികവും മനുഷ്യരഹിതവുമായ ഈ നടപടിയെ ചോദ്യം ചെയ്യാന്‍ അന്താരാഷ്ട്ര തലത്തില്‍ ലോക രാജ്യങ്ങള്‍ കാണിക്കുന്ന നിസ്സംഗത അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നതില്‍ സന്ദേഹമില്ല.
റോഹിംഗ്യകള്‍
പടിഞ്ഞാറന്‍ മ്യാന്‍മറിലെ മലനിരകളാല്‍ ചൂടപ്പെട്ട ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്ത് റാഖൈനില്‍ ജീവിക്കുന്ന പതിനൊന്ന് ലക്ഷം വരുന്ന വരുന്ന റോഹിംഗ്യകള്‍ ഭൂരിഭാഗം മുസ്ലിംകളാണ്. പതിനാലാം നൂറ്റാണ്ട് മുതല്‍ ഇവര്‍ ഇവിടെ ജീവിക്കുന്നതിന് തെളിവുകളുണ്ട്. ഇവരിലൊരു വിഭാഗം 1785ല്‍ ബംഗ്ലാദേശില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം കടന്ന് വന്നവരാണ്. 1982ലെ പൗരത്വ നിയമ പ്രകാരം 135 വംശീയ വിഭാഗങ്ങളെ മ്യാന്‍മര്‍ പൗരന്മാരായി അംഗീകരിച്ചെങ്കിലും ബംഗ്ലാദേശ് സംസ്‌കാരത്തിന്റെ പേരില്‍ റോഹിഗ്യളെ മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു. ഇവര്‍ ബര്‍മക്കാരെല്ലെന്നാണ് അവരുടെ വാദം. എന്നാല്‍ റോഹിഗ്യകളെ മാത്രം പൗരത്വത്തില്‍ നിന്ന് തഴയുന്നതിന്റെ പൊരുല്‍ മനസിലാകുന്നില്ല.
വാക്കുകള്‍ കൊണ്ടെഴുതിയൊതുക്കാന്‍ കഴിയാത്ത മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അക്രമ സംഭവങ്ങളാണ് അനുദിനം റോഹിംഗ്യകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ജീവനോടെ ചുട്ടെരിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുന്ന പട്ടാളവും ബുദ്ധതീവ്രവാദികളും ചെയ്ത് കൂട്ടുന്ന ചെയ്തികള്‍ അതിഭീകരമാണ്. പൗരത്വമില്ലാത്ത റോഹിംഗ്യകള്‍ മ്യാന്‍മറിനെ സംബന്ധിച്ച് കേവല ശരീരം മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ പീഢിത സമൂഹമെന്നാണ് റോഹിംഗ്യന്‍ മുസ്ലിംകളെ വിലയിരുത്തപ്പെടുന്നത്. 1970 ലാണ് ആദ്യമായി കലാപം നടന്നത്. ശേഷം 1991 ലും 2012 ലും നടന്ന കലാപത്തില്‍ ലക്ഷക്കണക്കിന് മുസ്ലിംകളാണ് ബംഗ്ലാദേശിലെയും മറ്റും ആഭ്യന്തര അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരക തുല്യം ജീവിക്കുന്നത്.
അന്താരാഷ്ട്ര മൗനം അപകടകരം
സമാനതകളില്ലാത്ത പീഢനങ്ങളും അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം നിരുപാധികം തുടര്‍ന്നിട്ടും അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്ന് വേണ്ടത്ര പ്രതികരണമോ പ്രതിഷേധമോ ഉയര്‍ന്ന് വരാത്തത് കൂടുതല്‍ ഞെട്ടിപ്പിക്കുന്നതാണ്. തുര്‍ക്കി മുതല്‍ പാക്കിസ്ഥാന്‍ വരെയുള്ള മുസ്ലിം രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചെങ്കിലും മ്യാന്‍മറിന്റെ മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇവര്‍ക്കായിട്ടില്ല. തുര്‍ക്കി മാത്രമാണ് അല്‍പമെങ്കിലും ആശ്വാസകരമാം വിധം നടപടികള്‍ക്ക് മുന്‍ കൈയ്യെടുത്തത്.
റോഹിംഗ്യന്‍ പ്രശ്‌നം ഉന്നയിക്കാനുള്ള ഉചിത വേദിയായിരുന്ന നിലയില്‍ നടന്ന ആസിയാന്‍ ഉച്ച കോടിയിലും റോഹിംഗ്യന്‍ പ്രശ്‌നത്തെ കുറിച്ച് നിശബ്ദമായത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യു എന്‍ സെക്രട്ടറി ജനറല്‍ നേരിട്ട് തന്നെ രാജ്യ തലവന്മാരോട് ആവശ്യപ്പെട്ടിട്ടും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപെടാന്‍ കഴിയില്ലെന്ന ലോകരാജ്യങ്ങളുടെ നിലപാട് മനുഷ്യത്ത വിരുദ്ധവും അപലപനീയവുമാണ്. കലാപ കാലത്ത് മ്യാന്‍മര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാന മന്ത്രിയും റോഹിംഗ്യകളെ പറ്റി ഒന്നും പറയാതിരുന്നത് വേദനിക്കുന്നവരുടെ കൂടെ നിന്ന ഇന്ത്യന്‍ പാരമ്പര്യത്തെ കുഴിച്ചുമൂടുന്ന അവസ്ഥയിലായിരുന്നു. മുസ്ലിം ലോകത്തിന്റെ നേതാക്കളെന്നവകാശപ്പെടുന്ന അറബ് ലോകവും വിഷയത്തില്‍ കാര്യമായ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നത് ലോക മുസ്ലിം മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന അവസ്ഥയാണ്.
പാരമ്പര്യം മറക്കുന്ന ഇന്ത്യ
ഏകദേശം 40000 റോഹിംഗ്യകളാണ് ഇന്ത്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ളത്. ഇവരില്‍ 16000 പേര്‍ക്ക് മാത്രമാണ് അഭയാര്‍ത്ഥി രേഖ്കളുള്ളത്. എന്നാല്‍ 1951 ലെ യു എന്നിന്റെ അഭയാര്‍ത്ഥി ഉടമ്പടിയില്‍ ഇന്ത്യ ഒപ്പ് വെച്ചിട്ടില്ലെന്നും അതിനാല്‍ ഇവരെ മ്യാന്‍മറിലേക്ക് നാടുകടത്തുമെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറയുന്നത്. എന്നാല്‍ സ്വന്തമായി ഒരു രാജ്യത്തും പൗരത്വമില്ലാത്ത ഇവരെ എവിടേക്ക് നാടുകടത്തും? ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അലമുറയിടുന്നവര്‍ക്ക് ഇന്ത്യയിലെ 40000 വരുന്ന അഭയാര്‍ത്ഥികളില്‍ ഒരാള്‍ പോലും ഭീകരരുമായി ബന്ധപ്പെട്ടത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തുടനീളം അഭയാര്‍ത്ഥികളെ ഇല്ലാതാക്കുന്ന നികൃഷ്ടമായ അപവല്‍കരണത്തിന്റെ മനുഷ്യത്വ ഹീനമായ സങ്കല്‍പങ്ങളും ഇസ്ലാമോ ഫോബിയയും ഇന്ത്യന്‍ ഭരണ വര്‍ഗത്തെ ബാധിച്ചു എന്ന് വേണം കരുതാന്‍.
ഒരു ഉടമ്പടിയും ഉറപ്പ് വരുത്താതെ ജൂതപാര്‍സി-ബുദ്ധ-ശ്രീലകന്‍ തമിഴരെയും അഭയാര്‍ത്ഥികളായി സ്വീകരിച്ച ഇന്ത്യന്‍ പാരമ്പര്യത്തെയാണ് ഇത്തരം നടപടികളിലൂടെ കുഴിച്ച് മൂടാനൊരുങ്ങുന്നത്. ഇന്ത്യാ സമുദ്ര മേഖലയിലെ ഏറ്റവും വലിയ രാജ്യമെന്ന നിലയില്‍ മ്യാന്‍മറിനെ അനുനയിപ്പിക്കുകയോ അല്ലെങ്കില്‍ രാജ്യാന്തര സമ്മര്‍ദ്ദത്തിലൂടെ റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാന്‍ മ്യാന്‍മറിനെ നിര്‍ബന്ധിപ്പിക്കുകയാണ് വേണ്ടത്.
റോഹിംഗ്യന്‍ പ്രശ്‌നം തീര്‍ക്കാനുള്ള ഒരു റിപ്പോര്‍ട്ട് റാഖൈന്‍ സന്ദര്‍ശിച്ച കാഫി അന്നന്റെ നേതൃത്വത്തില്‍ പഠനം നടത്തിയ സംഘം സൂചിക്ക് നല്‍കിയിട്ടുണ്ട്. 2015 ല്‍ സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട് റോഹിംഗ്യകള്‍ക്ക് തുല്യ പൗരത്വം നല്‍കുക എന്ന മര്‍മ്മ പ്രധാനമായ നിര്‍ദേശമാണ്. അത് മാത്രമാണ് റോഹിംഗ്യന്‍ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം.
തിരിച്ചടിച്ച് ബംഗ്ലാദേശും
സ്ഥിരമായി അഭയ കേന്ദ്രമാവാറുള്ള ബംഗ്ലാദേശും റോഹിംഗ്യകള്‍ക്കെതിരെ തിരിഞ്ഞത് ഏറെ ദുഃഖകരം തന്നെ. സ്ഥിരമായി കടല്‍ ക്ഷോഭവും പേമാരിയും നിത്യ സംഭവമാകുന്ന വിജനമായ ദ്വീപിലേക്ക് ലക്ഷക്കണക്കിന് റോഹിംഗ്യകളെ പുനരധിവസിപ്പിക്കാനുള്ള ബംഗ്ലദേശിന്റെ തീരുമാനം അഭയാര്‍ത്ഥികളെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുമെന്നതില്‍ സംശയമില്ല. സൗദി പ്രഖ്യാപിച്ച ധനസഹായവും വേണ്ടത്ര ഫലം കാണാത്തതും റോഹിംഗ്യകളുടെ ഭാവി ചോദ്യ ചിഹ്നമാവുകയാണ്.