കാല ചക്രത്തിന്റെ അവിശ്രമ കറക്കം ഒരു പുതുവര്‍ഷത്തിനു കൂടി ജന്മം നല്‍കാനിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശ്ചയിക്കപ്പെട്ട ഐഹിക ജീവിതായുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി തീര്‍ന്നിരിക്കുന്നു. അതെ നാം പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.
ന്യൂ ഇയര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് ഡിസംബര്‍ 31 ന് രാത്രി പന്ത്രണ്ട് മണിക്ക് ലോകത്തിന്റെ അഖില ദിക്കുകളില്‍ ഉണര്‍ന്നിരിക്കുന്ന പരിഷ്‌കൃതരെന്നവകാശപ്പെടുന്ന ബുദ്ധി ശൂന്യരുടെ നിരര്‍ത്ഥകമായ ആഘോഷ കോപ്രായങ്ങളും പടക്കം പൊട്ടിക്കലും മറ്റും ഓര്‍മ വരുന്ന ആധുനികതയുടെ മധ്യത്തില്‍ സത്യ വിശ്വാസിയുടെ ന്യൂ ഇയര്‍ മുഹറമിന്റെ ആരംഭത്തോടെയാണെന്ന് അവതരിപ്പിക്കപ്പെട്ടാല്‍ പുതു തലമുറ അതുള്‍ കൊള്ളാന്‍ പ്രാപ്തരാണോ എന്നത് സംശയാവഹമാണ്. ആര് ഉള്‍കൊണ്ടാലും തള്ളിയാലും ഒരു സത്യവിശ്വാസിയുടെ വര്‍ഷാരംഭം ദുല്‍ഹിജ്ജയുടെ സൂര്യാസ്തമയത്തോട് കൂടിയാണെന്നതാണ് വാസ്തവം.
ചില ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പല കാരണങ്ങളാല്‍ മറ്റുള്ളവയേക്കാള്‍ മഹത്വം കല്‍പിക്കുന്ന രീതി ഇസ് ലാമിലും ഇതര ഇസങ്ങളിലുമുണ്ട്. അത്തരം മഹനീയ ദിന രാത്രങ്ങളില്‍ ആരാധനകള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകം പുണ്ണ്യവുമായിരിക്കും. ഇസ് ലാം വളരെയധികം മഹത്വം കല്‍പിക്കുന്ന മാസമാണ് മുഹറം. യുദ്ധം നിശിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാമത്തേതാണ് മുഹറം മാസം. അല്ലാഹു (സു) പറയുന്നു, ആകാശ ഭൂമികള്‍ സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അതിനാല്‍ നാലെണ്ണം ശുദ്ധങ്ങളുമാണ്. അതാണ് ഋജുവായ മതം. അതിനാല്‍ അതിനാല്‍ അവയില്‍ നിങ്ങള്‍ സ്വയം അക്രമികളാകരുത് (തൗബ 36). ലോകത്തുള്ള എല്ലാ കലണ്ടറുകളിലും മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന വസ്തുത ഈ വിശുദ്ധ വചനത്തെ അന്വര്‍ത്ഥമാക്കുന്നു.
അല്ലാഹുവിന്റെ മാസമെന്ന് വിശേഷിക്കപ്പെടുന്നുവെന്നതാണ് മുഹറമിന്റെ ഏറ്റവും വലിയ സ്രേഷ്ടത. അബൂ ദര്‍ (റ) വില്‍ നിന്ന് ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ഒരു സ്വഹാബി ചോദിച്ചു, നബിയെ ഏത് മാസമാണ് ശ്രേഷ്ടം അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു നിങ്ങള്‍ മുഹറമെന്ന പേരില്‍ വിളിക്കുന്ന അല്ലാഹുവിന്റെ മാസമാണ് ശ്രേഷ്ടമായ മാസം. ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമളാനാണ് ഏറ്റവും ശ്രേഷ്ടമായ മാസമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ മുഹറം ശ്രേഷ്ടമാസമെന്ന് പറഞ്ഞത് തെറ്റാണോ ? ഒരിക്കലുമല്ല, രണ്ടും ശ്രേഷ്ട മാസങ്ങളാണെന്നും ഇതും മറ്റുള്ള എല്ലാ മാസങ്ങളും അല്ലാഹുവിന്റേത് തന്നെയാണെന്നും നമുക്കറിയാം. എങ്കിലും മറ്റുള്ള മാസങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മുഹറത്തിനുണ്ട്. പത്തു മക്കളുള്ള ഒരാള്‍ കൂട്ടത്തില്‍ ഒരുത്തനെ ചൂണ്ടി ഇവനെന്റെ കുട്ടിയാണെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ അയാളുടേതല്ലെന്ന അര്‍ത്ഥമില്ലല്ലോ. മറിച്ച് ഇവനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കാം. അതിന് പല കാരണങ്ങളുമുണ്ടാകാം.
റജബ് മാസത്തേയും അല്ലാഹുവിന്റെ മാസമെന്ന് വിശേഷിപ്പിക്കപ്പെട്ടതായി കാണാം. ചുരുക്കത്തില്‍ ഈ രൂപത്തില്‍ വിശേഷിപ്പിക്കപ്പെട്ട മാസങ്ങള്‍ക്ക് പ്രത്യേക ഹേതുവുണ്ട് എന്നാണ് ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നത്. അവയില്‍ തന്നെ മഹത്വത്തില്‍ ഏറ്റ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ രണ്ടിനും മഹത്വമുണ്ടെന്ന കാര്യം അവിതര്‍ക്കമാണ്.
ഇസ് ലാമിക ചരിത്രത്തില്‍ സംഭവ ബഹുലമായ അധ്യായങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. വിശിഷ്യാ മുഹറം പത്ത്. ആശൂറാഅ് എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. മഹാനായ മൂസാ (അ) യെ ഫിര്‍അൗനില്‍ നിന്നും രക്ഷപ്പെടുത്തി ഫിര്‍അൗനെയും കൂട്ടാളികളെയും ചെങ്കടലില്‍ മുക്കി നശിപ്പിച്ചത് മുഹറം പത്തിനായിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥം ജൂതന്മാര്‍ അന്ന് നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ നബി (സ) തങ്ങള്‍ മൂസാ നബിയെ സ്മരിക്കാന്‍ ഏറ്റവും കടപ്പെട്ടവര്‍ മുസ്‌ലിംകളാണെന്ന് പറയുകയും അന്നേ ദിവസം നോമ്പനുഷ്ടിക്കാന്‍ കല്‍പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപ മോചനം ഈ സുന്നത്ത് നോമ്പിന് വാഗ്ദാനം നല്‍കപ്പെട്ടിരിക്കുന്നു. അടുത്ത വര്‍ഷം ഞാന്‍ ജീവിക്കുമെങ്കില്‍ ഒമ്പതിന് കൂടി നോമ്പനുഷ്ടിക്കുമായിരുന്നുവെന്ന് നബി (സ) തങ്ങള്‍ പറഞ്ഞതായി ഹദീസില്‍ കാണാം. ഒമ്പതിന് നോമ്പനുഷ്ടിക്കുന്നതിന്റെ കാരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പത്തിന് മാത്രം നോമ്പനുഷ്ടിക്കുന്ന ജൂതരുടെ അനുഷ്ടാനത്തോട് എതിരാകാന്‍ വേണ്ടിയാണെന്നാണ് പ്രബലാഭിപ്രായം. മാസം തുടങ്ങിയത് നമ്മുടെ കണക്കില്‍ പിഴച്ചിട്ടുണ്ടെങ്കില്‍ ഒമ്പത് പത്തും പത്ത് പതിനൊന്നുമായിരിക്കും. ഒമ്പതിന് കൂടി നോമ്പനുഷ്ടിച്ചാല്‍ ആശൂറാഅ് നോമ്പ് ലഭിച്ചു എന്ന് നമുക്കുറപ്പിക്കാം. എന്ന് പറഞ്ഞവരുമുണ്ട്.
പ്രവാചക ചരിത്രങ്ങളിലെ നാഴികക്കല്ലുകളുടെ സ്മരണയാണ് ഓരോ മുഹറം പത്തും. ഇബ്‌ലീസിന് സ്വര്‍ഗം നിശിദ്ധമാക്കപ്പെട്ടതും ആദം നബി (അ) യുടെ തൗബ സ്വീകരിക്കപ്പെട്ടതും ഇദ്‌രീസ് നബി (അ) നാലാനാകാശത്തേക്ക് ഉയര്‍ത്തപ്പെട്ടതും ഇബ്‌റാഹീം നബി (അ) യെ നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും സുലൈമാന്‍ നബി (അ) ക്ക് രാജാധികാരം നല്‍കപ്പെട്ടതും ഈസാ നബി (അ)യെ ആകാശത്തേക്കുയര്‍ത്തിയതും നബി (സ) തങ്ങള്‍ക്ക് പാപ സുരക്ഷിതത്വം നല്‍കപ്പെട്ടതും പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) കര്‍ബലയുടെ മണ്ണില്‍ രക്ത സാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു. ഹുസൈന്‍ (റ) വിന്റെ രക്ത സാക്ഷിത്വമൊഴിച്ചാല്‍ ബാക്കിയൊക്കെയും സത്യവിശ്വാസികള്‍ക്ക് അനുഗ്രഹങ്ങളുടെ കേദാരമാണ്. പാരത്രിക ലോകത്തെ ഉന്നതമായ സ്ഥാനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ രക്തസാക്ഷിത്വവും വിശ്വാസിക്ക് മഹത്തരം തന്നെ. എന്നാല്‍ ഹുസൈന്‍ (റ) രക്തസാക്ഷിയായ ദിവസമായത് കൊണ്ട് അന്നേ ദിവസം ദുഃഖാചരണം നടത്തുകയും ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമെല്ലാം തെരുവോരങ്ങളിലൂടെ ആര്‍ത്തനാദം മുഴക്കി, ആറാം നൂറ്റാണ്ടിലെ കാട്ടാള വര്‍ഗത്തിന്റെ അപരിഷ്‌കൃത ചെയ്തികളെ അനുസ്മരിപ്പിക്കും വിധം ശിയാക്കള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.
അതുപോലെ തന്നെ ഈ ദിവസത്തെ മഹത്വപ്പെടുത്താന്‍ നിരവധി ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മുഹറം പത്തിന് സുറുമയിട്ടാല്‍ ആ വര്‍ഷം രോഗം സാധിക്കില്ലെന്നും അന്ന് കുടുംബങ്ങളുടെ മേല്‍ വിശാലത ചെയ്യല്‍ പ്രത്യേകം പുണ്ണ്യമാണെന്നുമൊക്കെ ഹദീസുകള്‍ കാണാം. ഇവയൊക്കെയും ശിയാക്കളുടെ നിര്‍മിതിയാണ്. പ്രത്യേകിച്ച് അവരില്‍ പെട്ട റാഫിളീങ്ങളുടെ. ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും പച്ച കള്ളമാണെന്നും പണ്ഡിത ലോകം വിധിയെഴുതിയിട്ടുണ്ട്.
പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പോയ കാലത്തെ തന്റെ പ്രവര്‍ത്തികളെ നിരൂപിക്കുന്നതും ആത്മ വിചിന്തനം നടത്തുന്നതുംവിശ്വാസിക്ക് ഗുണകരമായിരിക്കും. പോരായ്മകളും പിഴവുകളും തിരുത്തുമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെയായിരിക്കണം നാം പുതു പുലരിയെ വരവേല്‍ക്കേണ്ടത്.
Hafiz Muhammed Basheer
Hafiz Muhammed Basheer