+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

കേരള മുസ്ലിം പൈതൃകം

 

     
കേരളത്തിന്റെ പ്രകൃതി പോലെ സുന്ദരമാണ് ഇവിടത്തെ ഇസ്‌ലാമിക ആവിഷ്‌കാരങ്ങളും. പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ വെളിച്ചം കേരളത്തിലെത്തിയിട്ടുണ്ട്. സ്വഹാബാക്കളിലൂടെ വന്ന പരിശുദ്ധ ഇസ്ലാം അതതുകാലത്തെ പണ്ഡിത മഹത്തുക്കളും സാദാത്തുക്കളും സംരക്ഷിച്ചുപോന്നു. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രബോധന രീതിയിലൂടെയായിരുന്നു ആരംഭം. മതത്തിന്റെ തനിമയും പ്രബോധകരുടെ ജീവിത വിശുദ്ധിയുമാണ് കേരള ജനതയെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. വിവിധ ഘട്ടങ്ങളില്‍ അനവധിപേര്‍ ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തു. മാലിക് ബ്‌നു ദീനാര്‍(റ) വിലൂടെ കേരളത്തിലാകമാനം ഇസ്‌ലാം പ്രചാരം കൊണ്ടു. പില്‍ക്കാലത്ത് യമനില്‍ നിന്നു കേരളത്തിലേക്ക് കച്ചവടാവശ്യത്തിനും മറ്റുമായി വന്നെത്തിയ യമനീ സാദാത്തുക്കളും പണ്ഡിതന്മാരൂം ഈ വഴി പുഷ്‌ക്കലമാക്കി. മഖ്ദൂം കുടുംബത്തിന്റെ വരവോടെ മതവൈജ്ഞാനിക രംഗത്ത് കേരള ഇസ്‌ലാമിന് പുതിയ മുഖം കൈവന്നു. മഖ്ദൂമുമാര്‍ സ്ഥാപിച്ച പൊന്നാനി പള്ളിയിലെ വിളക്കത്തിരുന്ന് അറിവ് സമ്പാദിച്ചവരാണ് പില്‍ക്കാലത്തെ ബഹുഭൂരിപക്ഷം പണ്ഡിതരും.

സ്വഹാബികളിലൂടെ ആഗമനം
കേരളത്തിലെ ഇസ്ലാമിക ആഗമനത്തെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രവാചക കാലഘട്ടത്തില്‍ ഇസ്ലാം എത്തിയിട്ടുണ്ടെന്നും ഇല്ലെന്നും, മാലിക് ബിനു ദീനാറിലൂടെയാണ് ഇസ്ലാം എത്തിയതെന്നും അല്ലെന്നും, മാലിക് ബ്നു ദീനാര്‍ സ്വഹാബി ആണെന്നും അല്ലെന്നും അഭിപ്രായങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ പ്രബലമായത് ഇങ്ങനെ: സിലോണിലെ ആദം മല കാണാന്‍ പുറപ്പെട്ട അറബ് സംഘം വഴിമധ്യേ കൊടുങ്ങല്ലൂരില്‍ ഇറങ്ങുകയും അന്നത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാളിനെ സന്ദര്‍ശിക്കുകയും ചെയ്തു. സംസാരത്തിനിടയില്‍ ഇസ്ലാമിനെക്കുറിച്ചും മുഹമ്മദ് എന്ന പ്രവാചകരെക്കുറിച്ചും പ്രവാചകര്‍ ശത്രുക്കളുടെ വെല്ലുവിളി സ്വീകരിച്ച് ചന്ദ്രനെ പിളര്‍ത്തിയ സംഭവത്തെ കുറിച്ചും സംഘത്തില്‍നിന്നു കേട്ടറിഞ്ഞ രാജാവ്, ഇസ്ലാം മതത്തിലും പ്രവാചകന്‍ മുഹമ്മദ് നബിയിലും ആകൃഷ്ടനായി. തുടര്‍ന്ന് അറബ് സംഘത്തോടൊപ്പം മക്കയിലേക്ക് പോകാന്‍ രാജാവ് ആഗ്രഹം പ്രകടിപ്പിച്ചു. സംഘം സിലോണില്‍ നിന്നു തിരിച്ചുവരുമ്പോള്‍ കൊടുങ്ങല്ലൂരില്‍ വരികയും രാജാവ് അറബ് സംഘത്തോടൊപ്പം മക്കയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. രാജാവ് മക്കയിലെത്തി പ്രവാചകനെ കണ്ടു ഇസ്ലാംമതം സ്വീകരിച്ചു. താജുദ്ദീന്‍ എന്ന നാമം സ്വീകരിച്ച് അല്‍പകാലത്തിന് ശേഷം സ്വരാജ്യത്തേക്കുതന്നെ മടങ്ങി. വഴിമധ്യേ മരണപ്പെട്ടു. ഒമാനിലെ സലാലയില്‍ മറമാടുകയും ചെയ്തു. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മാലിക് ദീനാര്‍(റ)ന്റെ നേതൃത്വത്തിലുള്ള യാത്രാസംഘം ഇസ്ലാമിക പ്രചാരണത്തിന് കൊടുങ്ങല്ലൂരില്‍ എത്തുകയും ചേരമാന്‍പെരുമാള്‍ ഏല്‍പ്പിച്ച കത്ത് അന്നത്തെ രാജാവിനു നല്‍കി. രാജാവ് സംഘത്തിന് ഊഷ്മള സ്വീകരണം നല്‍കുകയും താമസസൗകര്യവും പളളി നിര്‍മിക്കാനുള്ള സ്ഥലവും അനുവദിച്ച് നല്‍കുകയും ചെയ്തു.

                              പ്രസിദ്ധ ചരിത്രകാരന്‍ സുഹ്‌റവര്‍ദി തന്റെ ”രിഹ് ലത്തുല്‍ മുലൂക്ക്” എന്ന ഗ്രന്ഥത്തില്‍ പറയുന്നു: മാലിക് ബ്‌നു ദീനാര്‍ (റ), ശറഫു ബ്‌നു മാലിക് (റ), മാലിക് ബ്‌നു ഹബീബ് അദ്ദേഹത്തിന്റെ ഭാര്യ  ഖമരിയ എന്നിവരടങ്ങുന്ന പന്ത്രണ്ടംഗ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. അവരോടുകൂടെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 20 പേരും ബസ്വറക്കാരായ മറ്റ് ചിലരും ഉണ്ടായിരുന്നു. ആകെ 44 പേരായിരുന്നു അവര്‍. ഇവര്‍ 18 പള്ളികള്‍ നിര്‍മ്മിക്കുകയും അവിടങ്ങളില്‍ ഖാളിമാരെ നിശ്ചയിക്കുകയും ചെയ്തു. കേരളത്തിനുപുറമെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും അവര്‍ പള്ളികള്‍ നിര്‍മ്മിച്ചു.

                                ഇസ്‌ലാമിന്റെ ആചാരനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും ആകൃഷടരായി നിരവധിപേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. മാലിക് ബ്‌നു ദീനാര്‍ (റ) മാലിക് ബിന് ഹബീബ്(റ)നെ  മലബാറിലെ വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം കൊല്ലത്തേക്ക് യാത്രതിരിച്ചു. അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയും ശേഷം ഭാര്യയേയും മക്കളേയും അവിടെ താമസിപ്പിച്ച് ഏഴിമല, മംഗലാപുരം, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയെല്ലാം പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട്  ഏഴിമലയിലേക്കു തിരിച്ചുവരുകയും മൂന്നു മാസം അവിടെ താമസിക്കുകയും ചെയ്തു. ശേഷം ശ്രീകണ്ഠപുരം, ധര്‍മ്മടം, പന്തലായനി, ചാലിയം എന്നീ പ്രദേശങ്ങളിലും അദ്ദേഹം പള്ളികള്‍ നിര്‍മ്മിച്ചു. ശേഷം കൊടുങ്ങല്ലൂരിലേക്ക് തിരിച്ചുവരികയും അമ്മാവന്‍ മാലികുബ്‌നു ദിനാര്‍ (റ)ന്റെ കൂടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലബാറിലെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹം നിര്‍മ്മിച്ച പള്ളികള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെല്ലാം നിസ്‌കരിക്കുകയും അവിടെയെല്ലാം ഇസ്‌ലാമിന്റെ പ്രഭ പ്രശോഭിച്ചതു കണ്ടു സന്തോഷവാനാവുകയും ചെയ്തു. പിന്നീട് മാലിക് ബ്‌നു ദീനാര്‍(റ), മാലിക് ബ്‌നു ഹബീബ്(റ) എന്നിവര്‍ തങ്ങളുടെ കൂട്ടുകാരോടും പരിചാരകരോടുമൊന്നിച്ച് കൊല്ലത്തേക്ക് യാത്രതിരിച്ചു. മാലിക് ബ്‌നു ദീനാര്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം അവിടെ സ്ഥിരതാമസമാക്കി. മാലിക് ബ്‌നു ദീനാര്‍ ഷഹര്‍ അല്‍ മുഖല്ലയിലേക്കു പോവുകയും അവിടെ മറവ് ചെയ്യപ്പെട്ട ചേരമാന്‍ രാജാവിന്റെ ഖബര്‍ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നദ്ദേഹം ഖുറാസാനിലേക്ക് പോവുകയും അവിടെവച്ച് മരണപ്പെടുകയും ചെയ്തു. മാലിക് ബ്‌നു ഹബീബ്(റ) മക്കളില്‍നിന്നും ചിലര്‍ക്കു കൊല്ലത്ത് താമസ സൗകര്യം ചെയ്തുകൊടുത്ത്, ഭാര്യയേയുംകൂട്ടി  കൊടുങ്ങല്ലൂരില്‍ വരികയും അവിടെവച്ച് ഇഹലോകവാസം വെടിയുകയും ചെയ്തു.

അജ്ഞാത കാലഘട്ടം
പത്താം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക ചരിത്രം ഏറെക്കുറെ പൂര്‍ണ്ണമായും അജ്ഞാതമാണ്. ഒമ്പതാം നൂറ്റാണ്ടിലെ തരിസ്സാപ്പള്ളി ശാസനവും ചില ചെമ്പേടുകളും ശാസനങ്ങളും പത്താം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക ചരിത്രത്തിന് അല്‍പമെങ്കിലും വെളിച്ചം നല്‍കുന്നുണ്ട്. കേരള മുസ്ലിം ചരിത്രത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഇരുളടഞ്ഞ നൂറ്റാണ്ടാണ് 10 മുതല്‍ 15 വരെയുള്ള നൂറ്റാണ്ട്. അല്‍പമെങ്കിലും ഈ നൂറ്റാണ്ടുകള്‍ക്കിടയിലെ മുസ്ലിം ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളാണ്. ഇബിനു ഫഖീഹ്, ഇബ്നു റുസ്ത, അബൂസൈദ്, മസ്ഊദി എന്നിവര്‍ പത്താം നൂറ്റാണ്ടിലെ മുസ്ലീങ്ങളെ സംബന്ധിച്ചു രേഖപ്പെടുത്തിയ സഞ്ചാര കൃതികളുടെ രചയിതാക്കളാണ്.

പ്രസിദ്ധ ആഫ്രിക്കന്‍ സഞ്ചാരി ഇബിനുബത്തൂതയുടേതൊഴിച്ച് മറ്റു ചരിത്രകാരന്മാര്‍ മലബാറിനെ സംബന്ധിച്ചു അല്പം മാത്രമാണ് പ്രതിപാദിക്കുന്നത്. ബത്തൂത്തയുടെ സഞ്ചാരകൃതികള്‍ മലബാറിലെ മുസ്ലിങ്ങളെ സംബന്ധിച്ചു വലിയ തോതില്‍ പരാമര്‍ശിക്കുന്നുണ്ട്. പലതവണ കോഴിക്കോട് തുറമുഖം സന്ദര്‍ശിച്ച അദ്ദേഹം കോഴിക്കോടിനെ സംബന്ധിച്ചും അവിടത്തെ രാജാവിനെയും ജനങ്ങളെയും സംബന്ധിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്. കൊല്ലം സന്ദര്‍ശിച്ച അദ്ദേഹം അവിടത്തെ കച്ചവട സാമൂഹിക ബന്ധങ്ങളെ കുറിച്ച് വിവരണം നല്‍കുന്നുണ്ട്. ഇബ്നു ബത്തൂത്തയുടെ മലബാര്‍ സന്ദര്‍ശനത്തിലൂടെ പതിനാലാം നൂറ്റാണ്ടിലെ കേരള ഇസ്ലാമിനെ സംബന്ധിച്ച് ഏകദേശ ചിത്രം ലഭ്യമായി. ബസറൂര്‍, ഫാക്കനൂര്‍, മംഗലാപുരം, ഏഴിമല, വളപട്ടണം, ധര്‍മ്മടം, പന്തലായനി, കോഴിക്കോട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിം സാന്നിധ്യത്തെ സംബന്ധിച്ചും മുസ്ലിംകളുടെ ജീവിത രീതികളെ സംബന്ധിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. ശൈഖ് ശിഹാബുദ്ദീന്‍ കാസറൂനി (കോഴിക്കോട്), ഹുസൈന്‍ സലാത്ത (ഫാക്കനൂര്‍), ബദറുദ്ദീനുല്‍ മഅ്ബറി(മംഗലാപുരം) തുടങ്ങിയ മുസ്ലിം നേതാക്കളെ കുറിച്ച് എല്ലാം അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മടം, വളപട്ടണം, ഏഴിമല, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളെ കുറിച്ചും 500 അടി നീളവും 300 അടി വീതിയുമുള്ള ചെങ്കല്ലില്‍ പടുത്ത പള്ളിക്കുളത്തെ കുറിച്ചുമെല്ലാം മനോഹരമായി അദ്ദേഹം വര്‍ണിക്കുന്നുണ്ട്.

അറബി സഞ്ചാരികള്‍ക്കു പുറമേ ചൈനീസ് യൂറോപ്യന്‍ സഞ്ചാരികളും മലബാര്‍ സന്ദര്‍ശിക്കുകയും അവരുടെ സഞ്ചാരകൃതികളില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അവര്‍ കേരളത്തെ സംബന്ധിച്ച് ദീര്‍ഘമായി വര്‍ണിക്കുമ്പോഴും കേരള മുസ്ലിംകളെ സംബന്ധിച്ച് വിവരിക്കുന്നത് വളരെ വിരളമാണ്. ചുരുക്കത്തില്‍ 10 മുതല്‍ 15 നൂറ്റാണ്ടുവരെയുള്ള കേരള ഇസ്ലാമിക ചരിത്രം ഏറെക്കുറെ അജ്ഞാതമാണ്. മഖ്ദൂം കുടുംബത്തിന്റെ കേരള പ്രവേശനത്തോടെയാണ് കേരള മുസ്ലിം ചരിത്രത്തിനു വിലാസവും വെളിച്ചവും ഉണ്ടായത്.

 

മഖ്ദൂം കുടുംബം കേരളത്തില്‍

                                            അജ്ഞാതമായിരുന്ന കേരള മുസ്‌ലിം ചരിത്രം മഖ്ദൂമികളുടെ കടന്നുവരവോടെ ചരിത്രത്തില്‍ ഇടം പിടിച്ചു. മഖ്ദൂം പണ്ഡിതന്മാരുടെ വ്യവസ്ഥാപിതമായ പ്രബോധന രീതികളും രചനകളും ഇസ്‌ലാമിക കേരളത്തിന് പുതിയ മുഖം സമ്മാനിച്ചു. കേരളത്തിലെ മതവൈജ്ഞാനിക സാംസ്‌കാരികമേഖലയില്‍ പുതിയ അധ്യായമാണ് മഖ്ദൂം   കുടുംബം സൃഷ്ടിച്ചത്. വൈജ്ഞാനിക പ്രസരണത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു മഖ്ദൂം കാലഘട്ടം. കേരളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും അറേബ്യന്‍ നാടുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പൊന്നാനിയിലെ വിളക്കുമാടത്തില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നിരുന്ന കാലഘട്ടമായിരുന്നു അത്.
                           യമനിലെ മഅ്ബറില്‍ നിന്നാണ് മഖ്ദൂം കുടുംബം ദക്ഷിണേന്ത്യയില്‍ വന്നത്. തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശങ്ങളിലാണ് ആദ്യമായി എത്തിയത്. മധുര, നാഗൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്‌ലാമിക പ്രബോധനത്തിന് മഖ്ദൂം കുടുംബം വലിയ പങ്കുവഹിച്ചു.കേരളത്തിലെ മത വൈജ്ഞാനിക നവോത്ഥാനത്തിന് തിരികൊളുത്തിയത് സൈനുദ്ദീന്‍ മഖ്ദൂം കബീറാണ്. അബൂ യഹ്‌യ സൈനുദ്ദീന്‍ ബ്‌നു  അലി ബ്‌നു  അഹമ്മദ് അല്‍ മഅ്ബരി എന്നാണ് പൂര്‍ണ്ണനാമം. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാമഹന്‍ ശൈഖ് അഹ്മദ് മഅ്ബരി കായല്‍പട്ടണത്തില്‍നിന്നും  കൊച്ചിയിലെത്തി ഇസ്‌ലാമിക പ്രചരണവുമായി അവിടെ താമസമാക്കുകയും ചെയ്തു. ഇവര്‍ മുഖേന നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും മുസ്ലിംകള്‍ക്കിടയില്‍ ഇവര്‍ക്ക് വലിയ  സ്വീകാര്യത ലഭ്യമാവുകയും ചെയ്തു. കൊച്ചിയിലുള്ള ഇവരുടെ വീട്ടില്‍ ആണ് ശൈഖ് സൈനുദ്ദീന്‍ ജനിക്കുന്നത്.
                         അഹ്മദ് മഅ്ബരിയുടെ പുത്രന്‍ സൈനുദ്ദീന്‍ ഇബ്രാഹിം അല്‍ മഅ്ബരി കൊച്ചിയിലെ ഖാസിയായി നിയമിതനായി. തദവസരത്തില്‍ പൊന്നാനിയിലെ മുസ്‌ലിം നേതാക്കള്‍ അദ്ധേഹത്തെ സമീപിക്കുകയും പൊന്നാനിയില്‍ വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നിര്‍ബന്ധത്തിനു വഴങ്ങി കൊച്ചിയില്‍നിന്ന് പൊന്നാനിയിലേക്ക് എത്തിയ അദ്ധേഹം തോട്ടുങ്ങല്‍ പള്ളി കേന്ദ്രീകരിച്ച് മത പ്രവര്‍ത്തനമാരംഭിച്ചു. സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ പ്രാഥമിക പഠനം പിതാവ് അലി അല്‍ മഅ്ബരിയില്‍ നിന്നാണ് നേടിയത്. പതിനാലാം വയസ്സില്‍ പിതാവിന്റെ വിയോഗത്തിനുശേഷം തുടര്‍പഠനത്തിന് അദ്ദേഹം പൊന്നാനിയിലെ ഖാസിയായ പിതൃവ്യന്റെ സമീപത്തേക്ക് വന്നു. ഖുര്‍ആന്‍ മനഃപാഠമാക്കി വ്യാകരണം, കര്‍മ്മശാസ്ത്രം, ആത്മീയ ശാസ്ത്രം തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയതിനുശേഷം ഉന്നതപഠനത്തിനായി പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനും കോഴിക്കോട് ഖാസിയുമായിരുന്ന ഫഖ്‌റുദ്ദീനു ബ്‌നു  റമദാന്‍ അശ്ശാലിയാത്തിയുടെ ശിഷ്യത്വം സ്വീകരിച്ചു.ശേഷം വിജ്ഞാനത്തോടുള്ള അടങ്ങാത്ത ദാഹത്താല്‍ അദ്ദേഹം മക്കയിലേക്ക് യാത്രയായി. അവിടെവെച്ചു അല്ലാമാ ശിഹാബുദ്ധീന് ഇബ്‌നു ഉസ്മാന്‍ അബില്‍ ഹില്ലില്‍ യമനിയില്‍ നിന്നു ഹദീസിലും ഫിഖ്ഹിലും ജ്ഞാനം സമ്പാദിച്ചു. മക്കയില്‍ നിന്ന് ഈജിപ്തിലേക്ക് യാത്രതിരിക്കുകയും അല്‍അസ്ഹരില്‍ ചേരുകയും ചെയ്തു. ആ കാലഘട്ടത്തിലെ പ്രസിദ്ധരായ ഒരുപാട് ഉലമാക്കളില്‍ നിന്ന് അദ്ദേഹം അറിവ് നുകര്‍ന്നു. ദീര്‍ഘകാല പഠനത്തിനുശേഷം അദ്ദേഹം പൊന്നാനിയില്‍ തിരിച്ചെത്തുകയും മതവൈജ്ഞാനിക പ്രബോധനരംഗത്ത് സജീവമാവുകയും ചെയ്തു. പൊന്നാനി വലിയ പള്ളി സ്ഥാപിക്കാന്‍ നേതൃത്വം വഹിച്ചത് അദ്ദേഹമാണ്.  കേരള മുസ്‌ലീങ്ങളെ ശാഫിഈ മദ്ഹബ് അടിസ്ഥാനമാക്കി വഴിനടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ശൈഖ് സൈനുദ്ധീനാ(റ)ണ്. അദ്ദേഹത്തിന്റെ പ്രബോധന കാലത്ത് പറങ്കികളുമായി നിരവധി തവണ പോരാടേണ്ടി വന്നിട്ടുണ്ട്. പറങ്കികള്‍ക്കെതിരെ കവിത രചിച്ചു മഹല്ലുകളില്‍ അദ്ദേഹം വിതരണം ചെയ്തു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ആദ്യമായി രചിക്കപ്പെട്ട കവിത (തഹ്‌രീള്)  ഇദ്ദേഹത്തിന്റേതാണ്. ഹിജ്‌റ 928 ശഅ്ബാന്‍ 16 (1522 ജൂലൈ 10) വെള്ളിയാഴ്ച അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
                                പ്രബോധന രംഗത്തും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഖാസി  മുഹമ്മദിനോട് കൂടെ ഒന്നിച്ചുണ്ടായിരുന്ന അബ്ദുല്‍ അസീസ് മഖ്ദൂം സൈനുദീന്‍ മഖ്ദൂമിന്റെ പുത്രന്മാരില്‍ ഒരാളാണ്. ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിക്കുകയും പിതാവിന്റെ ചില ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനം തയ്യാറാക്കുകയും ചെയ്തു ഇദ്ദേഹം. അറബി വ്യാകരണ ശാസ്ത്ര പഠനത്തിന് പ്രധാനമായും ഉപയോഗിക്കുന്ന അല്‍ഫിയ്യയിലെ 411 ബൈത്തുകള്‍ക്കു പിതാവ്  വിവരണം നല്‍കിയിരുന്നു. അത് പൂര്‍ത്തിയാക്കിയത് ഇദ്ദേഹമാണ്.
                                    മഖ്ദൂം കബീറിൻ്റെ മറ്റൊരു മകനായ  ശൈഖ് മുഹമ്മദ് ഗസാലിയുടെ മകനാണ് ‘മഖ്ദൂം രണ്ടാമന്‍’ എന്ന പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്ന അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം. പിതാവില്‍നിന്നുള്ള പ്രാഥമിക പഠനത്തിനു ശേഷം ഉന്നത പഠനത്തിനായി പൊന്നാനിയിലെ പിതൃസഹോദരന്‍ അബ്ദുല്‍അസീസ് മഖ്ദൂമിന്റെയടുത്തെത്തി. പൊന്നാനിയിലെ പഠനകാലത്ത് ഖുര്‍ആന്‍ മനഃപാഠമാക്കി. ഏതാനും വര്‍ഷത്തെ പഠനത്തിനുശേഷം അദ്ദേഹം മക്കയിലേക്ക് യാത്ര തിരിക്കുകയും ശാഫിഈ മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും തുഹ്ഫതുല്‍ മുഹ്താജ് എന്ന മഹത്തായ ഗ്രന്ഥത്തിന്റെ  രചയിതാവുമായ ഇമാം ശിഹാബുദ്ധീന്‍ അഹ്മദ് ബ്‌നു ഹജറുല്‍ ഹൈതമി പോലുള്ളവരില്‍ നിന്ന് കര്‍മ്മശാസ്ത്രത്തിലും ഹദീസിലും വ്യുല്‍പത്തി നേടുകയും ചെയ്തു.  പിന്നീട് അദ്ദേഹം പൊന്നാനിയില്‍ തിരിച്ചെത്തി. ഗുരുനാഥന്‍ അബ്ദുല്‍ അസീസ് മഖ്ദൂമിനോടൊപ്പം പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളിയില്‍ അധ്യാപനവുമായി മുന്നോട്ടുപോയി. 36 വര്‍ഷം അധ്യാപന രംഗത്ത് സജീവമായിരുന്നു. ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി അദ്ദേഹത്തിന്റെ അധ്യാപന കാലത്ത് പൊന്നാനിയില്‍ വന്നു അല്‍പകാലം താമസിച്ചിരുന്നു.
                     മുസ്‌ലിം ലോകത്തിനും കേരളത്തിനും അനവധി സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് ശൈഖ് സൈനുദ്ദീന്‍ സഗീര്‍. ഫത്ഹുല്‍ മുഈനും തുഹ്ഫത്തുല്‍ മുജാഹിദീനുമെല്ലാം ഇതിനുദാഹരണമാണ്. ഇവര്‍ക്കുശേഷം ശൈഖ് ഉസ്മാന്‍, ശൈഖ് ജമാലുദ്ദീന്‍ ഖായി, ശൈഖ് അബ്ദുറഹ്മാന്‍ മഖ്ദൂം, ശൈഖ് ഉസ്മാന്‍ മഖ്ദൂം, ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം രണ്ടാമന്‍, അബ്ദുറഹ്മാന്‍ മഖ്ദൂം രണ്ടാമന്‍, ശൈഖ് അബ്ദുല്‍ അസീസ് മൂന്നാമന്‍ തുടങ്ങി വലിയൊരു പണ്ഡിത നേതൃത്വം മുസ്‌ലിം കൈരളിയുടെ പ്രബോധന പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
കോഴിക്കോട് ഖാളിമാരും മമ്പുറം തങ്ങൾമാരും
                        പ്രബോധന രംഗത്തും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള സമര പോരാട്ട രംഗത്തും തിളങ്ങിനിന്ന മഖ്ദൂം കുടുംബത്തെ പോലെതന്നെ മുസ്‌ലിം കൈരളിയുടെ നേതൃപദവിയില്‍ ജ്വലിച്ചിരുന്നവരാണ് കോഴിക്കോട് ഖാസിമാര്‍. അവരിൽ ഏറെ പ്രശസ്തനാണ് കോഴിക്കോട് കുറ്റിച്ചിറ പള്ളി കേന്ദ്രീകരിച്ച് ദർസ് നടത്തിയിരുന്ന ഖാളി മുഹമ്മദ് (ന:മ).കേരളത്തിലെ മാല മൗലിദുകളിൽ ഏറെ പ്രശസ്തമായ ‘മുഹ്യുദ്ദീൻ മാല’യുടെ രചയിതാവാണ് മഹാനവർകൾ. കോഴിക്കോട് സാമൂതിരി പറങ്കികളിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തപ്പോൾ അതിനെ പ്രകീർത്തിച്ചു കൊണ്ട് മഹാനവർകൾ ‘ഫത്ഹുൽ മുബീൻ’ എന്ന പ്രകീർത്തന കാവ്യവും രചിച്ചു.
                                മത കാര്യങ്ങളിലും സമര പോരാട്ടങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തി ആത്മീയനേതൃത്വമായി മാറിയ മമ്പുറം തങ്ങളും കേരള മുസ്‌ലിം ചരിത്രത്തില്‍ പ്രധാനിയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റും പോലീസും ജന്മിമാരുമെല്ലാം താഴേക്കിടയിലുള്ളവര്‍ക്കെതിരെ മനുഷ്യത്വമില്ലായ്മ കാണിക്കുകയും അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ഇവര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിനു പോരാടുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നു മനസ്സിലാക്കി പോരാട്ടങ്ങള്‍ക്ക് ആഹ്വാനവുമായി മമ്പുറം തങ്ങള്‍ മുന്നോട്ടുവന്നു. തങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്നവരോട് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടാന്‍ അദ്ദേഹം കല്‍പ്പിച്ചു.1841ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ യുദ്ധത്തിന്ന് പ്രേരിപ്പിച്ച് തങ്ങള്‍ ‘സൈഫുല്‍ബത്താര്‍ അലാ മന്‍യുവാലില്‍ കുഫഫാര്‍’   എന്ന ഗ്രന്ഥം എഴുതി. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും അവരുടെ സഹായികള്‍ക്കെതിരെയും പോരാടാനുള്ള പ്രചോദനവും ശക്തിയും ആയിരുന്നു തങ്ങളുടെ ആ ഗ്രന്ഥം.
                     1843ല്‍ തങ്ങളുടെ വഫാത്തിന് ശേഷം പുത്രന്‍ ഫസല്‍ പൂക്കോയതങ്ങള്‍ അറേബ്യയിലേക്ക് പോയപ്പോള്‍ ശരിക്കും സമുദായം നാഥനില്ലാത്തവരായി. ആറുവര്‍ഷത്തിനുശേഷം ഫസല്‍ തങ്ങള്‍ തിരിച്ചെത്തുകയും പിതാവിന്റെ വഴിയില്‍ തുടരുകയും ചെയ്തു.’ഉദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വല്‍ അസ്ഹാം’ എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചതാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ശക്തമായി നിലകൊള്ളാന്‍ പ്രചോദനമായ ആ ഗ്രന്ഥം ബ്രിട്ടീഷ് ഗവര്‍മെന്റ് നിരോധിച്ചു.1852 ല്‍ ഫസല്‍ തങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അറേബ്യയിലേക്ക് നാടുകടത്തി.  എങ്കിലും മമ്പുറം തങ്ങളും മകന്‍ ഫസല്‍ തങ്ങളുമെല്ലാം പകര്‍ന്ന്‌പോയ സമര വീര്യം നെഞ്ചിലേറ്റി സാമ്രാജത്വ ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങളുമായി മാപ്പിള മുസ്‌ലിംകള്‍ മുന്നോട്ടുപോയി. ബ്രിട്ടീഷ് ഗവര്‍ണമെന്റിനു വലിയ തലവേദന സൃഷ്ടിക്കാനും ഇന്ത്യാ രാജ്യത്തിന്റെ സ്വതന്ത്ര ലബ്ധിയില്‍ വലിയ പങ്ക് വഹിക്കാനും മാപ്പിളമാര്‍ക്ക് സാധിച്ചു.
                     പറങ്കികള്‍ക്കെതിരെ പോരാടിയ കുഞ്ഞാലി മരക്കാരന്മാരും നികുതി നിഷേധത്തിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ  ശക്തമായി നിലകൊണ്ട സൂഫിയും പണ്ഡിതനുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാസിയും ഖിലാഫത്ത് പ്രസ്ഥാനത്തിന് ആത്മീയ നേതൃത്വം നല്‍കിയ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയും കേരള മുസ്‌ലിം ചരിത്രത്തിലെ പ്രമുഖരാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിനിടയില്‍ നാടുവിട്ടുപോയ ചിലര്‍ നവീന ചിന്താഗതികളുമായി കേരള മുസ്‌ലിംകളെ വഴിതെറ്റിക്കാന്‍ രംഗത്തിറങ്ങിയപ്പോഴാണ് കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതര്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന പണ്ഡിത സഭക്കു രൂപം നല്‍കുന്നത്.
 
Avatar
മുഹമ്മദ്‌ ശഫീഖ് ഫൈസി വാക്കോട്
+ posts
Share this article
Shareable URL
Prev Post

പ്രജാഭരണതത്വം

Next Post

മദ്ഹബുകള്‍ ഇമാമുമാര്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ബാബരി രാഷ്ടീയ മുതലെടുപ്പ്

ശക്തിപ്പെടുന്ന ഹിന്ദുത്വ ഭീകരത രാജ്യത്തെ ന്യൂനപക്ഷാവകാശങ്ങളെ കാറ്റില്‍ പറത്തുകയാണെന്നു വെക്ത്വമാക്കുകയാണ്…